Tuesday, November 22, 2011

കങ്കാരു.:കുരീപ്പുഴ ശ്രീകുമാര്‍

കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍
ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു
ഒരു വസന്തത്തിന്റെ ദ്വീപിലേക്കെന്നെയും
വഴി തെറ്റിയെങ്കിലും കൊണ്ടു പോവില്ലമ്മ.

ഇവിടെ ഗ്രീഷ്മങ്ങളേയുള്ളൂ,നട്ടുച്ചയും
നിലവിളികളും ചേര്‍ന്നൊരുക്കുന്നു കുരുതികള്‍
മിഴി കൊഴിഞ്ഞിടവഴിയില്‍ വീഴുന്ന പകലുകള്‍

തുഴയൊടിഞ്ഞോടുവില്‍ച്ചുഴിക്കുള്ളിലാവുന്ന
ഹൃദയ ബന്ധങ്ങള്‍ ,ഇണപ്പക്ഷി തന്‍ സ്നേഹ -
രഹിതമാം ചിന്തയാല്‍ പുകയുന്ന കാവുകള്‍.
നിറുകയില്‍ പൂവാര്‍ന്ന ജലസര്‍പ്പമാകുന്നു
നില വിളക്കിന്‍ തടാകങ്ങളില്‍ ജീവന്റെ -
യെഴുതിരികള്‍,ഓര്‍മ്മപ്പറമ്പ് വിട്ടിഴയുന്ന-
ദിന രേഖയേറിക്കടക്കുന്നു രാവുകള്‍.

മരണഗിരി ചുറ്റിക്കിതയ്കും നിലാവുകള്‍
പഥികന്റെ ഭാണ്ഡം പൊലിക്കുന്ന നോവുകള്‍.
ഉടയും കിനാവുമായുത്രാട രാത്രികള്‍
ഉലയില്‍ പഴുക്കുന്ന സംഗീത മാത്രകള്‍ .
നിറയെ മോഹത്തിന്‍ ശവങ്ങള്‍ പുതച്ചു കൊ -
ണ്ടിവിടെയൊഴുകുന്നു ദു:ഖത്തിന്‍ മഹാനദി.

കനല്‍ വഴിയിലൂടമ്മ പോകുന്നു പിന്നെയും
കരിയും മനസ്സിന്റെ സാക്ഷിയാവുന്നു ഞാന്‍ .

ജനലരികിലാരോ മറിഞ്ഞു വീഴുന്നുണ്ട്‌
ജനുവരി സന്ധ്യയോ സാഗര കന്യയോ ?
നിലവറയിലാരോ തകര്‍ന്നു തേങ്ങുന്നുണ്ട്
നില തെറ്റിയെത്തിയ വര്‍ഷ പ്രതീക്ഷയോ ?
കടല്‍ കാര്‍ന്നു തിന്നും തുരുത്ത് കാണുന്നുണ്ട്
തിരയില്‍ തകര്‍ന്നതേതുണ്ണി തന്‍ സ്വപ്നമോ?

വലതു ദിക്കില്‍ മുറിപ്പാടിന്റെ കുരിശുമായ്
ഭടനൊരാളായുധത്തേപ്പുണര്‍ന്നീടുന്നു.
ഇടതു ദിക്കില്‍ കൊടികള്‍ കത്തിച്ചു കൊണ്ടൊരാള്‍
ജനപര്‍വതത്തെയിളക്കിയോടിക്കുന്നു .
വിരലിന്റെ ചലനത്തിനൊപ്പമിരു പാവകള്‍
പ്രണയം കുടിച്ചു നൂല്‍തുമ്പില്‍ കിടക്കുന്നു .
വിട വാങ്ങുവാന്‍ പടിയില്‍ മുട്ടുന്ന പ്രാണന്റെ

തുടിയില്‍ കുടുങ്ങിയൊടുങ്ങുന്നു വാസ്തവം .

മഴയുപേക്ഷിച്ച മണല്‍ക്കാട്ടിലൂടമ്മ
മകനെയും കൊണ്ടു കുതിക്കുന്നു പിന്നെയും
ചുഴികള്‍ ചൂണ്ടുന്നിടത്തു തീപ്പൊരികളും
പഴയ സംഘത്തിന്‍റെയസ്ഥികൂടങ്ങളും
മണ്‍തരിയുയര്‍ത്തുന്ന വന്‍ഗോപുരങ്ങളും
കണ്ണു വേവുന്ന വിദൂര ദൃശ്യങ്ങളും
മണലുമാകാശവും ചേരുന്നിടത്ത്‌ പോയ്‌
മറയുന്ന സൂര്യന്‍റെ പൊള്ളിയ ശരീരവും
അടിമകള്‍ ചങ്ങലച്ചുമടുമായ് മൃത്യുവിന്‍
പൊടിവിരിപ്പിന്മേലമര്‍ന്ന ചരിത്രവും

അറിവിന്റെ മുള്ളും മുടിയും വിഴുങ്ങി ഞാന്‍
തുടരെ വിങ്ങുമ്പോള്‍ കിതയ്ക്കുന്നോരമ്മയെന്‍
ചെവിയില്‍ മന്ത്രിച്ചു -
‘നിനക്കിറങ്ങാനുള്ള സമയമായ് ’

കാഴ്ച നശിച്ചിരിക്കുന്നു ഞാന്‍ .

Friday, November 11, 2011

പോയ കാലം:എ.അയ്യപ്പന്‍

കാലമെത്രയായ്
ശാന്തമായൊഴുകുന്ന
പുഴ കണ്ടിട്ട്,
ശവം പോലെയുറങ്ങുന്ന
തടാകം കണ്ടിട്ട്,

കൂട് വിട്ട്,
കൂട്ട് വിട്ട്,
ഒറ്റയ്ക്ക് വൃക്ഷത്തില്‍
പക്ഷിയെക്കണ്ടിട്ട്,
കുഞ്ഞാടുകള്‍ മേയുന്ന
കുന്നുകള്‍ കണ്ടിട്ട്,
തെച്ചി മാത്രം പൂത്തു നിന്ന
മുറ്റം കണ്ടിട്ട്,
ഞാന്‍ വിതച്ച വിത്തിന്റെ
പൂവ് കണ്ടിട്ട്,
കാത്തിരിക്കും പെണ്ണിന്‍റെ
കണ്ണു കണ്ടിട്ട്,

കാലമെത്രയായ്,
തെറിച്ചു പോയ ചിലമ്പിന്റെ
തേങ്ങല്‍ കേട്ടിട്ട്,
ശംഖെനിക്കു തന്ന
പൊരുളു കേട്ടിട്ട്,

കാലമെത്രയായ്,
കാലമെത്രയായ്
അശ്വത്ഥം തന്നിരുന്ന
തണല്‍ കൊണ്ടിട്ട്,
കടെലെനിക്ക് തന്നിരുന്ന
കാറ്റു കൊണ്ടിട്ട്,
പ്രേമത്താല്‍ പെണ്ണിന്‍റെ
നഖം കൊണ്ടിട്ട്,

കാലമെത്രയായ്,
കാലത്തിന്‍ മുറിവിന്റെ
നോവറിഞ്ഞിട്ട് ,
രതിയാല്‍ നിമഗ്നമാകും
സുഖമറിഞ്ഞിട്ട്,

കാലമെത്രയായ്
അന്ധനായ്‌,
ബധിരനായ്,

കാലമെത്രയായ്..........

Thursday, November 10, 2011

ഉള്ളടക്കം:സെബാസ്റ്റ്യന്‍

എത്ര ഇഷ്ടപ്പെടാം
ഒരാള്‍ക്ക് ഒരാളെ????

ഉള്ളിന്‍റെ അറയില്‍
മറ്റയാളെ
മുഴുവനോടെ അടച്ച്
താക്കോല്‍ മറ്റേതോ
ഭൂമിയിലേക്ക്‌ കളഞ്ഞ്,,,,

എല്ലാ അറകളെയും അടയ്ക്കാവുന്ന
ഒരു വലിയ അറയാകാം
ഒരാളുടെ ഉള്ള്.
അയാളും
അത്രത്തോളും വലുതായ്
അതിനുള്ളില്‍..

അന്ന് വലിച്ചെറിഞ്ഞ താക്കോല്‍
കണ്ടു പിടിക്കല്ലേ കാലമേ
അടഞ്ഞ പടി ഈ ഉള്ള്
അങ്ങനെ.....

Wednesday, November 9, 2011

പോയ്ക്കഴിഞ്ഞാല്‍:സച്ചിതാനന്ദന്‍

1

പോയ്ക്കഴിഞ്ഞാല്‍
ഒരിക്കല്‍ ഞാന്‍ തിരിച്ചു വരും

നിങ്ങള്‍ അത്താഴത്തിന്നിരിക്കുമ്പോള്‍
എന്നേ കാണും,കിണ്ണത്തിന്‍ വക്കിലെ ഉപ്പു തരിയായി
നോട്ടു പുസ്തകം തുറക്കുമ്പോള്‍ കാണും
ഉണങ്ങിയിട്ടും മണം വിടാത്ത കൈതപ്പൂവായി .

വെറ്റിലയില്‍ ഞാന്‍ ഞരമ്പാകും
കുന്നിമണിയുടെ കറുപ്പാകും
ചെമ്പരത്തിയുടെ കേസരമാകും
പനിക്കൂര്‍ക്കയുടെ ചവര്‍പ്പാകും
കാന്താരിയുടെ എരിവാകും
കാക്കയുടെ കറുപ്പാകും
കലമാനിന്റെ കുതിപ്പാകും
പുഴയുടെ വളവാകും
കടലിന്‍റെ ആഴമാകും ഞാന്‍ .

സൂര്യനാവില്ല ഞാന്‍
ചന്ദ്രനോ ചക്രവാളമോ ആവില്ല
താമരയും മയില്‍പ്പീലിയുമാവില്ല

അക്ഷരമാവും ഞാന്‍
ഓരോ തലമുറയുടേയും കൂടെ
വീണ്ടും ജനിക്കുന്ന അക്ഷരം

രക്തമാവും ഞാന്‍
കൊല്ലപ്പെട്ട നീതിമാന്‍റെ
മരിച്ചാലും കട്ടിയാകാത്ത രക്തം .

മഴയാവും ഞാന്‍
എല്ലാം വിശുദ്ധമാക്കുന്ന
അവസാനത്തെ മഴ

2

പോയ്ക്കഴിഞ്ഞാല്‍ ഞാന്‍
ഒരിക്കല്‍ തിരിച്ചു വരും
വന്നു വാതിലില്‍ മുട്ടും
ഏഴുവരിക്കവിതയില്‍
ഒരു വരി ചേര്‍ത്ത് മുഴുമിപ്പിക്കുവാന്‍
മുറ്റത്തെ കാശിത്തുമ്പയില്‍
ഒടുവില്‍ വിരിഞ്ഞ പൂവിനു ഏതു നിറമെന്നറിയാന്‍
അധികാരം കൊന്ന തരുണന്റെ ജഡം
മറവിയുടെ ഏതാഴത്തിലെന്നറിയാന്‍
തടവറയിലേക്കയച്ചു മടങ്ങി വന്ന കത്ത്
ശരിയായ വിലാസത്തില്‍ വീണ്ടുമയയ്ക്കാന്‍
പാതി വായിച്ച നോവലിലെ നായകന്‍ ഒടുവില്‍
തട്ടിക്കൊണ്ടു പോകപ്പെട്ട അച്ഛനമ്മമാരേ
കണ്ടെത്തിയോ എന്നറിയാന്‍

തിരിച്ചു വരും
നാട്ടു വര്‍ത്തമാനങ്ങളിലേക്കും
ഉത്സവ മേളങ്ങളിലേക്കും
പഴയ കിളിക്കൊഞ്ചലുകളിലേക്കും

ആര്‍ക്കറിയാം
ജീവിതത്തിലേക്കു തന്നെ.....

Tuesday, November 8, 2011

ഭാരം:ശിഹാബുദ്ദീന്‍ പൊയ്തുംകടവ്.


നിനക്ക് വേണ്ടി
ഒഴിച്ചിട്ട പേജുകള്‍
എന്നെങ്കിലും
സമുദ്രത്തില്‍
ദ്വീപായി ഉയരുമോ?

അനാഥമായ
എത്രയോ രാവുകള്‍
നമ്മളെക്കൂടാതെ കടന്നു പോയി.

അപരിചിതമായ
എത്രയോ പകലുകള്‍
സായാഹ്നപ്പറവകളുടെ
നിഴല്‍ വീഴ്ത്തി.

അലസമായി
എന്നെ നോക്കുന്നത് പോലുംസഹിയാതെ
എന്റെ ഹൃദയം
ചില നിമിഷങ്ങളോടെങ്കിലും
യാചിക്കുന്നു.

അനന്തമായ ഇരുള്‍ ഗര്‍ത്തം കൊണ്ട് പണിത
ആ ചവറ്റു കൊട്ടയോടു പറയു,
എന്നെ
മറവിയുടെ
ഒടുങ്ങാത്ത കാലങ്ങളിലെയ്കു
ആഞ്ഞു പുണരാന്‍.

ഞാന്‍ കാത്ത് നില്‍ക്കുന്നത്
മറ്റൊരാള്‍ക്കും
ഭൂമിയില്‍
ഇത്ര ഭാരം ചുമക്കാന്‍ കഴിയാത്തതിനാല്‍.

Monday, November 7, 2011

ഗൗരി : ബാലചന്ദ്രന്‍ ചുള്ളിക്കാട്

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും

Thursday, November 3, 2011

പുതിയ നിയമം : അഡോണിസ്‌

അവന്‍ ഈ ഭാഷ സംസാരിക്കുന്നില്ല.
ചപ്പുചവറുകളുടെ ഭാഷ അവനറിയില്ല.
കല്ലിന്‍റെ ഉറക്കത്തില്‍ അവന്‍
താരാട്ട്‌ പാടും.
അകലങ്ങളിലെ ഭാഷകളുടെ
ഭാരം പേറും.
ഇവിടെ അവന്‍
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന്‌
പുതിയ വാക്കുകളുടെ അന്തരീക്ഷത്തിലേക്ക്‌
വളരുന്നു,
തന്‍റെ കവിത ദുഃഖഭരിതനായ
കാറ്റിന്‌ നല്‍കുന്നു.

തേച്ചുമിനുക്കാത്തത്‌
തിളങ്ങാന്‍ വെമ്പുന്ന ഓട്ടുപാത്രം.
അവന്‍റെ ഭാഷ പായ്‌മരങ്ങള്‍ക്കിടയില്‍
ശോഭിക്കുന്നു.

അവന്‍ വിചിത്ര വാക്കുകളുടെ
യോദ്ധാവ്‌.

Wednesday, November 2, 2011

എനിക്കു വേണം നിശ്ശബ്ദത:നെരൂദ



ഒറ്റയ്ക്കാവട്ടെ ഞാനിനി,
ഞാനില്ലാതെ പരിചയിക്ക നിങ്ങളും.

കണ്ണടയ്ക്കാൻ പോകുന്നു ഞാൻ.

അഞ്ചു കാര്യമേ എനിക്കു വേണ്ടൂ,
അഞ്ചു വേരുകൾ,
മനസ്സിന്നു പിടിച്ചവ.

അതിരറ്റ പ്രണയമാണൊന്ന്.

ശരൽക്കാലം കാണുക രണ്ട്‌.
ഇലകൾ പാറിവീഴുന്നതു കാണാതെ
ജീവിക്കുക സാദ്ധ്യമല്ലെനിക്ക്‌.

ഭവ്യഹേമന്തം മൂന്നാമത്‌,
ഞാൻ സ്നേഹിച്ച മഴയും
തണുപ്പിന്റെ പാരുഷ്യത്തിൽ
അഗ്നിയുടെ ലാളനയും.

നാലാമത്തേതു വേനൽ,
തണ്ണിമത്തൻ പോലെ മുഴുത്തത്‌.

പിന്നെ നിന്റെ കണ്ണുകൾ,
മാറ്റിൽഡെ, എന്റെ പ്രിയേ,
എനിക്കുറങ്ങാൻ വേണം നിന്റെ കണ്ണുകൾ,
എനിക്കു പ്രാണനോടുവാൻ
നീ നോക്കിയിരിക്കണം,
എന്റെ മേൽ നിന്റെ നോട്ടമുണ്ടെങ്കിൽ
വസന്തം വേണ്ടെന്നു വയ്ക്കും ഞാൻ.

ഇത്രയും പോരും, ചങ്ങാതിമാരേ,
ഇത്രയ്ക്കേയുള്ളുവെന്നാലും
അത്രയ്ക്കുമുണ്ടത്‌.

നിങ്ങൾക്കു പോകാമിനി,
നിങ്ങൾക്കിഷ്ടമതാണെങ്കിൽ.

നിങ്ങളെന്നെ മറക്കണം,
മിനക്കെട്ടു മറക്കണം,
സ്ലേറ്റിൽ നിന്നേ മായ്ക്കണം:
അത്രത്തോളം ജീവിച്ചു ഞാൻ.
പിടി വിട്ട പോക്കാണെന്റെ ഹൃദയം.

ചോദിച്ചു നിശ്ശബ്ദതയെന്നാലും
മരിക്കാൻ പോകുന്നു ഞാനെന്നു
കരുതേണ്ടതില്ലാരും,
മറിച്ചാണു കാര്യങ്ങൾ പക്ഷേ.
ജീവിക്കാൻ ഭാവിക്കുകയാണു ഞാൻ.

ജീവിക്കാൻ, ജീവിച്ചുപോകാൻ-
അതാണിന്നെനിക്കു ഭാവം.

ധാന്യങ്ങളെന്റെയുള്ളിൽ
മുളയെടുക്കുകയാണല്ലോ,
കൂമ്പുകൾ വെട്ടം കാണാൻ
നിലം ഭേദിക്കുകയാണല്ലോ;
അമ്മയായ മണ്ണു പക്ഷേ,
ഇരുണ്ടുകിടക്കുകയാണിന്ന്,
ആകെയിരുണ്ടാണെന്റെയുള്ളും.
എന്റെ കിണറ്റിൽ താരങ്ങളെത്തള്ളി
രാത്രി പോകുന്നു ഒറ്റയ്ക്കു പാടത്ത്‌.

ഇത്രയും ജീവിച്ചതല്ലേ ഞാൻ,
അത്രയും ജീവിതം ബാക്കിയുണ്ട്‌.

ഇത്രയും തൊണ്ട തെളിഞ്ഞു
പാടിയിട്ടില്ല ഞാനിതേവരെ,
ഇത്രയും ചുംബനങ്ങൾ
വാരിക്കൂട്ടിയില്ല ഞാനിതേവരെ.

നേരം പതിവു പോൽ പുലരി,
തേനീച്ചകളൊത്തു പറക്കുന്നു വെളിച്ചം.

ഈ പകലിനോടൊപ്പം
ഒറ്റയ്ക്കാകട്ടെ ഞാനിനി,
ഇനിയുമൊരു പിറവിയ്ക്കായി-
ട്ടനുവാദം തരികയിനി.

Saturday, October 29, 2011

ഒരു വളവില്‍ വെച്ച് :പവിത്രന്‍ തീക്കുനി

കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ

ഒരു വളവില്‍വെച്ച്‌
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും

തെറ്റിപ്പോകും
നിന്റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്റെ അരകല്ലുപോലെ

ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും

മറ്റെവിടെയുമല്ല
വരാന്തയില്‍ത്തന്നെ,
നിന്റെ ഹൃദയത്തിന്റെ.

Friday, October 28, 2011

എന്നിട്ടും:പവിത്രന്‍ തീക്കുനി

അതി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..

അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍

ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.

ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും ....

മതില്‍:പവിത്രന്‍ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല,
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

അകല്‍ച്ച:പവിത്രന്‍ തീക്കുനി

ഞാന്‍ അനുഭവിച്ചിട്ടുണ്ട്
നിന്റെ ചിരി
ഒരു ശിക്ഷയാണ്.
ഞാന്‍ ഏറ്റിട്ടുണ്ട്
നിന്റെ മൗനം
ഒരു തീക്കൂനയാണ്.
ഞാന്‍ വീണിട്ടുണ്ട്
നിന്റെ നോട്ടം
ഒരു നീലിച്ച ഗര്‍ത്തമാണ്.
ഇപ്പോള്‍ നീ എവിടെയാണ്?
ഞാന്‍ എവിടെയാണ്?
അറിയില്ല.
അറിയാത്തിടത്ത് നമ്മളുണ്ട്.
പിരിഞ്ഞുപോകാന്‍ ആവാത്തവിധം
അകന്നിട്ട്..!

Thursday, October 27, 2011

പ്രണയപര്‍വം:പവിത്രന്‍ തീക്കുനി

ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയത്തിലെന്നെ
കുറിച്ചിരുന്നെങ്കില്‍,

ഒരു ശ്യാമവര്‍ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്‍,

ഒരു കനല്‍ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മൃതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്‍,

ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്‍
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്‍,

അതുമതി തോഴി,
കഠിനവ്യഥകള്‍
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം ….

Tuesday, October 25, 2011

ബാലശാപങ്ങള്‍ :മധുസൂദനന്‍ നായര്‍

ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ

ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ
ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ
ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ

കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു
കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി
ഒരുകാര്യം
കാണിക്കാമെന്നതിദൂരം പായിച്ചെന്നെ
കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ?

ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി
തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ
ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി
ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ

സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍
കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും
അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍
എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ

ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-
ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ
ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു
എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്

പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു.
നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു
അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും
എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു

മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു
പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു

നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം
നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം
നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം
ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം
മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം

ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ,
കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ
കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ
കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ

കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ
തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ
കളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെ
കൂടറിയാപാതകള്‍ നിന്നെ ചുറ്റിമുറുക്കട്ടെ

നാളത്തെക്കൊരടാവിട്ടൊരു നൂറടി നല്‍കട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ....

ക്ഷമാപണം:ബാലചന്ദ്രന്‍ ചുള്ളിക്കാട്


മാപ്പു ചോദിപ്പൂ
വിഷം കുടിച്ചിന്നലെ രാത്രിയില്‍
ഞാന്‍ നിന്നരികിലിരുന്നുവോ?

നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവ തന്തുക്കളായ് വിറകൊണ്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീതശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധശബ്ദം തല തല്ലി വിളിച്ചുവോ?

കൂരിരുള്‍ മൂടിക്കിടക്കുന്നോരോര്‍മ്മ തന്‍
ഈറന്‍ തെരുവുകളാണ്
വെറും ശവഭോജനശാലകളാണ്
കിനാവറ്റ യാചകര്‍ വീണുറങ്ങും
കടത്തിണ്ണകളാണ്
ഘടികാര സൂചിയില്‍ക്കോര്‍ത്തുപിടയ്കും
ശിരസ്സുകളാണ് .

ബോധത്തിന്റെ പാതിരാത്തോര്‍ച്ചയില്‍
നെഞ്ചു പൊത്തിക്കൊണ്ട്
ചോര ചര്‍ദ്ടിക്കുന്ന രോഗികളാണ്
കൊമ്പിട്ടടിച്ചോരോ മനസ്സിന്‍
തണുത്ത ചെളിയിലും
കാരുടല്‍ പൂഴ്ത്തിക്കിടക്കും വെറുപ്പാണ്
ഭയം കാറ്റും മഴയും കുടിച്ച്‌
മാംസത്തിന്റെ ചതുപ്പില്‍ വളരുകയാണ്
പകയുടെ ഹിംസ്ര സംഗീതമാണ്.

ഓരോ നിമിഷവും
ഓരോ മനുഷ്യന്‍ ജനിക്കുകയാണ്
സഹിക്കുകയാണ്
മരിക്കുകയാണ്.

ഇന്നു ഭ്രാന്ത് മാറ്റാന്‍
മദിരാലയത്തിന്‍ തിക്ത സാന്ത്വനം മാത്രമാണ്.

എങ്കിലും
പ്രേമം ജ്വലിക്കുകയാണ്
നിരന്തരമെന്റെ ജടാന്തര സത്തയില്‍..

മാപ്പു ചോദിപ്പു
വിഷം കുടിച്ചിന്നലെ
രാത്രിതന്‍ സംഗീതശാലയില്‍
മണ്ണിന്റെ ചോര നാറുന്ന കറുത്ത നിഴലായ്
ജീവനെ,
ഞാന്‍ നിന്നരികിലിരുന്നുവോ?

Saturday, October 22, 2011

ബാധ : ചുള്ളിക്കാട്

1

ബൈക്കപകടം പുതുമയല്ല.
തലതകര്‍ന്നുമരണം പുതുമയല്ല.
അനുശോചനയോഗം പുതുമയല്ല,
നിന്‍റെ അടക്കം കഴിഞ്ഞ്
ഞങ്ങള്‍ കൂട്ടുകാര്‍
ഇതാ പിരിഞ്ഞുപോകുന്നു.

ഓള്‍ഡ് മങ്ക് സായാഹ്നങ്ങള്‍ക്കു വിട.
മാച്ചിസ്മൊ വേഗങ്ങള്‍ക്കുവിട.
പെട്രോളിന്‍റെ ഗന്ധമുള്ള
വിയര്‍പ്പുതുള്ളികള്‍ക്ക് വിട.

ഇനിയുള്ളകാലം
നിന്‍റെ മാംസത്തോട്
പച്ചമണ്ണുസംസാരിക്കും.
അന്തിമകാഹളം കേള്‍ക്കുവോളം
നിനക്കു വിശ്രമം.

ഈ നൂറ്റാണ്ടിന്‍റെ മേല്‍
അടുത്ത നൂറ്റാണ്ടു വന്നു വീഴുന്ന ഭാരിച്ച ശബ്ദം
നിന്നെ ഉണര്‍ത്താതിരിക്കട്ടെ.

2

ഞാന്‍ മറ്റാരുമല്ല.
രാത്രിയില്‍ മദ്യശാലയില്‍
വൈകി എത്തുന്ന പതിവുകാരന്‍.
ഇന്നത്തെ ഏകാകി.
എനിക്കെതിരെയുള്ള കസേരയില്‍
ഇന്നലെ ഈ സമയത്തു നീ ഉണ്ടായിരുന്നു.
ഇന്നവിടെ ശൂന്യതമാത്രം.

Wednesday, October 19, 2011

ഏകലവ്യന്‍:കുരീപ്പുഴ ശ്രീകുമാര്‍

അമ്മവിരല്‍ ചോദിച്ച
നീചനാണെന്‍ ഗുരു,
തിന്മയുടെ മര്‍ത്യാവതാരം.

ഇല്ലെങ്കിലെന്ത് വലംകൈ-
വിരല്‍? എനി-
യ്ക്കുള്ളതെന്‍ ഹൃദയപ-
ക്ഷത്തിന്നിടംവിരല്‍!

കൊല്ലാന്‍ വരട്ടെ,
വരുന്ന മൃഗങ്ങളെ,
വെല്ലുവാനാണെന്റെ
ജന്മം..

നഗ്നകവിതകള്‍:കുരീപ്പുഴ

1 .തപാല്‍മുദ്ര

ഗോഡ്സെക്കു
പോസ്ടോഫീസില്‍
ജോലികിട്ടി.

മൂപ്പര്
ആഹ്ലാദഭരിതനാണ്.

ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര കൊണ്ട്
ഗാന്ധിയെ.......

2 .കുടം

മമ്മീ മമ്മീ
കുടം എന്നെഴുതാന്‍
നാന്‍ പഠിച്ചു.

എങ്ങനാ മോളെ?

ആദ്യം കു എഴുതണം
പിന്നെ എസും സീറോയും.

കര്‍ത്താവെ
കുവിനുംകൂടി ഇംഗ്ളീഷ് തന്നു
ന്‍റെ മോളെ രക്ഷിക്കണേ.

3.കാളി

കാളിയമ്പലത്തിലെ
കാണിക്കകളുടെ
കണക്കെടുത്തപ്പോള്‍
അമ്പലക്കമ്മിറ്റി
അമ്പരന്നു.

ഒരു പൊതി.
അതില്‍
ബ്ലൌസും ബ്രായും.



4.കല്യാണം

മാറ്റിനി കഴിഞ്ഞ്
ഹോട്ടല്‍ മുറിവിട്ട്‌
കാറ്റുകൊള്ളാനിരുന്നപ്പോള്‍
കടല്‍ പറഞ്ഞു.

ഇത്രെമൊക്കെയായില്ലേ
ഇനി കല്യാണിച്ചൂടെ?

ഇണകളുടെ മുഖം ചുവന്നു.

കാശും കാറും
ജാതിയും ജാതകവും
നോക്കാതെയോ?

കടലമ്മേ കടലമ്മേ
കളിയല്ല കല്യാണം.

5.പെണ്ണെഴുത്ത്

ചേട്ടാ ഞാനിന്നൊരു
ചെടി നട്ടു.
അയാള്‍ തടം നനച്ചു.

ചേട്ടാ ഞാനിന്നൊരു
പുതിയ കറി വെച്ചു.
അയാള്‍ അത്താഴിച്ച്ച് അഭിനന്ദിച്ചു.

ചേട്ടാ ഞാനിന്നൊരു
കഥ എഴുതി.
അന്ന് ആ വീട്ടില്‍
സ്റ്റൌ പൊട്ടിത്തെറിച്ചു.

6.ദൈവവിളി

ഹലോ,വക്കീലല്ലേ?
അതെ.
ഇത് ദൈവം.
എന്തേ വിളിച്ചത്?
നിങ്ങളുടെ നാട്
ദൈവത്തിന്റെ സ്വന്തം നാട്
എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ?
ഉടന്‍ ഫയല്‍ ചെയ്യണം
മാനനഷ്ടക്കേസ്

7.കൃഷി

പതിനാലു കാരി
പെണ്‍കുട്ടീ
അടുത്ത കൊല്ലം
നിന്നെ കെട്ടിക്കട്ടെ?

ശ്ശോ,നിക്ക്
സ്കൂളില്‍ പോണം .

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?

ശ്ശോ ,നിക്ക്
ടുഷന് പോണം .

മതങ്ങളും കോടതികളും
മീശ പിരിച്ചു.
വയലിനോടു ചോദിച്ചിട്ട് വേണോ
കൃഷി ഇറക്കാന്‍?

8.ഗള്‍ഫ് യുദ്ധം

സ്റ്റാഫ് റൂമില്‍
ഗള്‍ഫ് യുദ്ധം.

നൂറ്റൊന്നു സാരിയുണ്ടെന്നു
ശ്യാമള ടീച്ചര്‍ .
നൂറേ കാണുന്നു
ഷക്കീല ടീച്ചര്‍ .

യുദ്ധാവസാനം
രണ്ടു നിരപരാധികള്‍
ക്ലാസ് മുറിയില്‍ മരിച്ചു കിടന്നു.

ഫിസിക്സും കെമിസ്ട്രിയും.

9.ജ്യോത്സ്യന്‍
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്.

10.രാഹുകാലം

ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം.

Monday, October 17, 2011

നീ നോക്കുമ്പോള്‍:ശിഹാബുദ്ദീന്‍ പൊയ്തുംകടവ്


ജനാലയ്കപ്പുറം
ഞാന്‍ എന്നെ കണ്ടു.
ദൈവത്തിലെയ്കു തുറന്ന് പിടിച്ച
ഭിക്ഷാപാത്രവുമായി ഞാന്‍.
കണ്ണുകളില്‍
കഴിഞ്ഞ തുലാവര്‍ഷത്തിലെ
അമ്ലമഴയുണ്ടായിരുന്നു.
അസ്തമിക്കാറായ
ആകാശമുണ്ടായിരുന്നു.

എന്റെ ഏകാന്തത
നാലു ചുമരുകളെ
വളയാക്കി അണിഞ്ഞിരിക്കുന്നു.
നൂറ്റാണ്ടുകളായി കണ്ടിട്ടും
എനിക്കപരിചിതങ്ങളായ
കെട്ടിടങ്ങള്‍ പോലെ
എന്റെ സ്നേഹം
എന്നെ നോക്കുന്നു.....

ജെസ്സി :കുരീപ്പുഴ ശ്രീകുമാര്‍

` ജെസ്സീ നിനക്കെന്തു തോന്നി?.

പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?

കാറ്റിന്റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍ ...
‍മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ..?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തുമൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കിനാം നില്‍ക്കവേ,
നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പെട്ടു നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
ചുറ്റും മുഖം മൂടി നിന്നെനോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

കണ്ണീരുറഞ്ഞനിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
പ്രേമം പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധ സമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീന്തീടവേ...

കണ്ടോ പരസ്‌പരം ജെസ്സീ.. ?

കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
മാംസകീടങ്ങളെ തെറ്റിന്‍തരങ്ങളെ?
താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ,
ജെസ്സീ നിനക്കെന്തു തോന്നീ?
ജെസ്സീ നിനക്കെന്തു തോന്നി?

സുമംഗലി : അയ്യപ്പന്‍

ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ടിക്കപ്പെട്ടു.
പ്രാണന്‍കിട്ടിയ നാള്‍മുതല്‍
നമ്മുടെ രക്തം ഒരുകൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി.
നമ്മുടെ പട്ടങ്ങള്‍
ഒരേ ഉയരത്തില്‍ പറന്നു.
കളിവള്ളങ്ങള്‍
ഒരേ വേഗത്തില്‍ തുഴഞ്ഞൂ.
കടലാസ് തത്തകള്‍ പറഞ്ഞു;
നമ്മള്‍ വേഗം വളരുമെന്ന്;
വീടുവെച്ച് വേളി കഴിക്കുമെന്ന്.

ഒഴുകിപ്പോയ പുഴയും
കീറിപ്പോയ കടലാസ് തത്തകളും
ഇന്ന് സാക്ഷികളല്ല.
കുട്ടിക്കാലം നദിതീരത്തേക്ക്
കൗമാരം തമോഭരത്തിലേക്ക് .

മനസ്സില്‍ പെട്ടെന്ന് വെളിച്ചം പൊലിഞ്ഞുപോയ
ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു.
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്.
നമ്മള്‍ വെള്ളം തേകിയ നീര്‍മാതളം പട്ടുപോയ്‌.

നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലി പെറ്റു:
നൂറ്റൊന്നു കുഞ്ഞുങ്ങള്‍ ....

Monday, October 10, 2011

‘ക്യാ?’:കടമ്മനിട്ട രാമകൃഷ്ണന്‍

ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍
കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു.
‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു.
‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു.
‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’
എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍
എന്നിലേക്കേറെ അടുത്തിരുന്നു.
‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു.
‘താങ്കളോ?’ ഞാന്‍ ചോദിച്ചു.
‘ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ
വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും’ ഞാന്‍ പെട്ടെന്നു ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു: ‘ക്യാ? ’

Monday, October 3, 2011

ഐഡന്റിറ്റി കാര്‍ഡ് : മുഹമ്മദ്‌ ദാര്‍വിഷ്

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം
എനിക്ക് എട്ടു മക്കള്‍
ഒമ്പതാമത്തേത് വരും, വേനല്‍ കഴിഞ്ഞ്.
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
കല്ലുവെട്ടാംകുഴിയില്‍ അധ്വാനിക്കുന്ന
സഖാക്കള്‍ക്കൊപ്പം പണി.
എനിക്ക് എട്ടു മക്കള്‍
അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന്
അപ്പക്കഷണം പിടിച്ചെടുക്കുന്നു,
ഉടുപ്പുകളും നോട്ടുബുക്കുകളും.
നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്
ഞാന്‍ പിച്ച തെണ്ടുന്നില്ല.
നിങ്ങളുടെ വാതിലോളം തരം താഴുന്നില്ല.
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി
ഞാന്‍ ബഹുമതികളൊന്നുമില്ലാത്ത വെറും പേര്
എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന
ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍
എന്റെ വേരുകളുറച്ചു
കാലത്തിന്റെ പിറവിക്കും മുമ്പ്,
യുഗങ്ങള്‍ പൊന്തിവരും മുമ്പ്,
ദേവതാരുവിനും ഒലീവു മരങ്ങള്‍ക്കും മുമ്പ്,
കളകളുടെ പെരുക്കത്തിനും മുമ്പ്.
എന്റെ ഉപ്പ നുകത്തിന്റെ കുടുംബത്തില്‍നിന്ന്
ഊറ്റം കൂടിയ തറവാടുകളില്‍നിന്നല്ല
എന്റെ ഉപ്പൂപ്പാ കൃഷിക്കാരനായിരുന്നു
കുലവും വംശാവലിയുമില്ലാത്തവന്‍
എന്റെ വീട് കാവല്‍ക്കാരന്റെ കൂര,
കമ്പും മുളയുംകൊണ്ട് കൂട്ടിയത്.
എന്റെ പദവികൊണ്ട് തൃപ്തിയായോ ആവോ?
വീട്ടുപേരില്ലാത്ത വെറും പേരാണു ഞാന്‍

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
മുടിയുടെ നിറം: മഷിക്കറുപ്പ്
മണ്ണിന്റെ നിറം: തവിട്ടുനിറം
തിരിച്ചറിയാനുള്ള അടയാളങ്ങള്‍:
എന്റെ തലയില്‍ക്കെട്ടിനു മീതേ ചരടുകള്‍,
തൊടുന്നവനെ മാന്തുന്നവ.
എന്റെ വിലാസം:
ഞാന്‍ നാട്ടിന്‍പുറത്തുനിന്നാണ്.
അകലെ, മറക്കപ്പെട്ട ഒന്ന്
അതിന്റെ തെരുവുകള്‍ക്ക് പേരില്ല
ആളുകളൊക്കെ വയലിലും മടയിലും
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ

രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!

(വിവര്‍ത്തനം : സച്ചിതാനന്ദന്‍ )

Saturday, October 1, 2011

എന്റെ രാഷ്ട്രീയ കക്ഷിക്ക് :നെരൂദ

"അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തുമുഴുവന്‍
നീ എനിക്ക് നല്‍കി.
ഒരു പുതിയ ജന്മത്തില്‍ എന്നപോലെ
എന്റെ രാജ്യം നീ എനിക്ക് തിരിച്ചു നല്‍കി.
ഏകാകിയായ മനുഷ്യന് ലഭിക്കാത്ത സ്വാതന്ത്ര്യം
നീ എനിക്ക് നല്‍കി.
എന്നിലെ കാരുണ്യവായ്പിനെ
ഒരഗ്നിയെപോലെ ഉദ്ദീപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു.
ഒരു വൃക്ഷത്തിന് അനിവാര്യമായ ഔന്നത്യം നീ
എനിക്കു തന്നു.
മനുഷ്യരുടെ ഏകത്വവും നാനാത്വവും ദര്‍ശിക്കുവാന്‍
നീ എന്നെ പ്രാപ്തനാക്കി.
എല്ലാവരുടെയും വിജയത്തില്‍
എന്റെ വൈയക്തിക ദു:ഖങ്ങള്‍ക്ക്
മരണമടയാന്‍ കഴിയുന്നതെങ്ങിനെയെന്നു
നീ എനിക്കു കാണിച്ചുതന്നു.
എന്റെ സഹോദരന്മാരുടെ കഠിന ശയ്യയില്‍
വിശ്രമം കൊള്ളാ
ന്‍ ‍നീ എന്നെ പഠിപ്പിച്ചു.
ഒരു പാറമേല്‍ എന്നപോലെ യാഥാര്‍ത്യത്തിനുമേല്‍
നിര്‍മ്മാണം നടത്താന്‍ നീ എന്നെ പ്രേരിപ്പിച്ചു.
മന്ദബുദ്ധിക്ക്‌ പ്രകാരമെന്നപോലെ
ദുഷ്കര്‍മങ്ങള്‍ക്ക് നീയെന്നെ ശത്രുവാക്കി.
ലോകത്തിന്‍റെ പ്രസന്നതയും സൌഖ്യത്തിന്റെ
സാധ്യതയും
കണ്ടെത്തുവാന്‍ നീ എന്നെ പഠിപ്പിച്ചു.
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍,
ഇനിമേല്‍ ഞാന്‍ എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല."

സ്‌നാനം-ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.

(1993 )

Thursday, September 29, 2011

അളവറ്റവൾ : നെരൂദ

ഈ കൈകൾ കാണുന്നുവോ നീ?
ഭൂമിയളന്നവയാണവ,
ധാതുവും ധാന്യവും ചേറിയവയാണവ,
യുദ്ധവും സമാധാനവും നടത്തിയവയാണവ,
കടലും പുഴയും ജയിച്ചവയാണവ,
എന്നിട്ടുമെന്റെ കുഞ്ഞേ,
ഗോതമ്പുമണിയേ, പൊടിക്കുരുവീ,
അവയിലൊതുങ്ങുന്നോളല്ലല്ലോ നീ.
നിന്റെ മാറത്തുറങ്ങുന്ന, പാറുന്ന
മാടപ്രാവുകളെത്തേടിയുഴലുകയാണവ,
നിന്റെ കാലുകൾ താണ്ടുകയാണവ,
നിന്റെയരക്കെട്ടിന്റെ വെട്ടത്തിൽ
ചുറയിട്ടുകിടക്കുകയാണവ.
കടലിനെക്കാ,ളതിന്റെ കൈവഴികളെക്കാൾ
അക്ഷയമായ നിധിയാണെനിക്കു നീ.
വിളവെടുക്കുന്ന മണ്ണു പോലെ
വെളുത്തവൾ, നീലിച്ചവൾ ,
പരപ്പാർന്നവളാണു നീ.
എനിക്കു മോഹം,
നിന്റെ ചോടു മുതൽ നെറുക വരെ
ജീവനൊടുങ്ങുവോളമാദേശ-
ത്തലഞ്ഞു നടക്കാൻ.

(വിവര്‍ത്തനം:വി.രവികുമാർ)

Saturday, September 17, 2011

വിട്ടുപോകുന്ന വീടിന്‌ : നെരൂദ


പോയിവരട്ടെ,
വീടേ!
പറയാനാവില്ല
മടക്കം:
നാളെ, മറ്റൊരു നാൾ,
കുറേക്കാലം കഴിഞ്ഞ്,
ഏറെക്കാലം കഴിഞ്ഞും.

ഒരു യാത്ര കൂടി,
ഇന്നെനിക്കു പക്ഷേ പറഞ്ഞേതീരൂ,
കല്ലു കൊണ്ടുള്ള നിന്റെ ഹൃദയത്തെ
എത്രമേൽ സ്നേഹിച്ചിരുന്നു
ഞങ്ങളെന്ന്;
എത്ര ചൂടു നീ
ഞങ്ങൾക്കു തന്നു,
കുഞ്ഞുമുന്തിരിപ്പഴങ്ങൾ പോലെ
മഴത്തുള്ളികൾ ചൊരിയുന്നു
നിന്റെ മേൽക്കൂരയിൽ,
മാനത്തിന്റെ
വഴുക്കുന്ന സംഗീതം!
ഇതാ ഞങ്ങൾ
നിന്റെ ജനാലകളടയ്ക്കുന്നു,
ഞെരുക്കുന്നൊരകാലരാത്രി
ഓരോ മുറിയും
കൈയേറുന്നു.

കാലം നിന്റെ മേൽ
വട്ടം ചുറ്റുന്നു,
ഈർപ്പം നിന്റെയാത്മാവിനെ
കരണ്ടുതിന്നുന്നു,
ഇരുട്ടടച്ചിട്ടും
ജീവൻ വിടുന്നില്ല നീ.

ചിലനേരം
ഒരെലി
കരളുന്ന കേൾക്കുന്നു,
ഒരു കടലാസ്സിന്റെ
മർമ്മരം,
പതിഞ്ഞൊരു
മന്ത്രണം,
ചുമരിലിരുട്ടത്ത്
ഏതോ പ്രാണിയുടെ
പാദപതനം,
ഈയേകാന്തതയിൽ
മഴ പെയ്യുമ്പോൾ
കൂര ചോരുന്നതു
മനുഷ്യന്റെയൊച്ചയിൽ,
ആരോ
തേങ്ങിക്കരയുമ്പോൽ.

നിഴലുകൾക്കേ
അറിയൂ
പൂട്ടിയിട്ട വീടുകളുടെ
രഹസ്യങ്ങൾ,
തടുത്തിട്ട കാറ്റിനും,
കൂരയിൽ,
വിടരുന്ന ചന്ദ്രനും.

പോയിവരട്ടെ,
ജാലകമേ,
വാതിലേ, തീയേ,
തിളവെള്ളമേ, ചുമരേ!
അടുക്കളേ,
നിനക്കും വിട,
ഞങ്ങൾ മടങ്ങുംവരെയ്ക്കും,
കാലത്തിൽ
തറഞ്ഞ
വ്യർഥബാണങ്ങൾ-
ക്കുയിരു നല്കി
വാതിലിനു മുകളിലെ
ഘടികാരത്തിന്റെ
വൃദ്ധഹൃദയം
വീണ്ടും
മിടിച്ചുതുടങ്ങും വരെയ്ക്കും.


പരിഭാഷ: വി.രവികുമാർ

Friday, September 16, 2011

താതവാക്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

 അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം

നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.

സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.

തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.

ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.

ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.

പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.

നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.

കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.

എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.

കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;

നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?

പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.

വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,

നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,

ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.

ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.

ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.

ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.

കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.

ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.

പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.

Tuesday, September 13, 2011

തിരിയും വെട്ടവും- നിസ്സാര്‍ ഖബ്ബാനി

വെട്ടം
റാന്തലിനെക്കാള്‍
മുഖ്യം
നോട്ടുബുക്കിനെക്കാള്‍
കവിതയും
ചുണ്ടുകളെക്കാള്‍
ചുംബനവും
മുഖ്യം

എന്നെയും നിന്നെയുംകാള്‍
പ്രധാനം ഞാന്‍ നിനക്കയച്ച
കത്തുകള്‍

നിന്റെയഴകും
എന്റെ ഭ്രാന്തും
ലോകമറിയുവാന്‍
അവ മാത്രമാണ്
ആധാരം

Thursday, September 1, 2011

മഴ - ദുന്‍യാ മിഖായേല്‍

ഒന്നാംതുള്ളി

ദൈവത്തിന്റെ മഴ
താഴേക്ക്‌ തുള്ളിയായി
പതി
ക്കുമ്പോള്‍
പ്രിയ സുഹൃത്തേ
മിണ്ടാതിരിക്കൂ
അല്ലെങ്കില്‍ നിങ്ങളുടെ
വാക്കുകള്‍ നനഞ്ഞുപോകും.

രണ്ടാംതുള്ളി

ചാവുകടലിനരികെ
ദുഃഖാര്‍ത്തമായ
ഓടക്കുഴല്‍ തേങ്ങുന്നു
മരിച്ചവര്‍
കടലില്‍ നിന്നും
ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.
ആകാംക്ഷയോടെയാണ്‌
നോക്കി നിന്നത്‌.
ശ്രദ്ധിക്കുക:
മരിച്ച നന്‍മകള്‍
പുനര്‍ജനിക്കുന്നു.

മൂന്നാം തുള്ളി

എന്താണത്‌
എന്റെ ഹൃദയം.
അതിനുള്ളില്‍
ഒന്നും തുടക്കുന്നില്ല.
എടുത്തുകൊണ്ടു പോകൂ.
എങ്കിലും, പക്ഷികള്‍
രാത്രികളില്‍
എവിടെ ചേക്കേറും.

നാലാം തുള്ളി

ഒരു കടല്‍കൊറ്റി
പറന്നു നടക്കുന്നു.
ലക്ഷക്കണക്കിന്‌
കണ്ണാടികളില്‍
സ്വയം പ്രതിഫിച്ച്‌
ചിറകുകള്‍ നൂറായിരമായി
കണ്ണാടികളില്‍ വീണുടയുന്നു.

അഞ്ചാം തുള്ളി

ഇടനാഴികള്‍ക്ക്‌
എന്റെ ഹൃദയമാണ്‌.
ഇടനാഴികള്‍
വിശാലമായ മുറികളിലേക്കും
മുറികള്‍ ജനാലകളിലേക്കും
ജനാലകള്‍ നിന്റെ ഹൃദയത്തിലേക്കും
നയിക്കുന്നു.

ആറാം തുള്ളി

എന്നില്‍ ഹൃദയം.
ഹൃദയത്തില്‍ ചുമരുകള്‍.
ചുമരില്‍ വിള്ളല്‍.
വിള്ളലില്‍ മരിച്ച കാറ്റ്‌.

ഏഴാം തുള്ളി

കാപ്പി തണുത്തിരിക്കുന്നു
സുഹൃത്തെ, ഞാനെന്ത്‌ ചെയ്യും.
ചാടി രക്ഷപ്പെടാന്‍ ഇടമില്ല.
കണ്ണുനീര്‍ തുള്ളി
പതിക്കും പോലെ
എനിക്കുവേണ്ടി വീണു മരിക്കാന്‍
പറവകളില്ല.
എന്റെ ഹൃദയത്തിലല്ലാതെ
മറ്റെവിടെയും പച്ചപ്പില്ല.
സൂര്യകാന്തികള്‍ ഇക്കാലത്ത്‌
വിരിയാറില്ല.
ഞാന്‍ എന്ന സര്‍വനാമത്തെയല്ലാതെ
മറ്റൊന്നും ഭാഷക്ക്‌ മനസ്സിലാകുന്നില്ല.
എന്റെ സുഹൃത്തെ, കാപ്പിക്ക്‌ കൊടും തണുപ്പ്‌.

എട്ടാം തുള്ളി

ഞാന്‍ നിന്നിലേക്ക്‌
മടങ്ങിയെത്തുന്നു.
എങ്കിലും എന്റെ ഹൃദയത്തിന്‍ നീല
മലയുടെ പച്ച.
പ്രഭാതത്തിന്റെ കറുപ്പ്‌.
ഉറക്കം തൂങ്ങലിന്റെ വെള്ള
എന്നിവയൊന്നും
എന്റെ പക്കലില്ല.
ഇതിനര്‍ഥം ഞാന്‍
നിന്നിലേക്ക്‌ മടങ്ങിയെത്തിയിട്ടില്ലെന്നാണോ.

ഒമ്പതാം തുള്ളി

പകലില്‍
ഞാന്‍ നിന്റെ
കുഴിമാടം സന്ദര്‍ശിച്ചു.
ഓര്‍മക്കായി
അവിടെ പറവകള്‍
മുട്ടിയിരിക്കുന്നു.
രാത്രി എനിക്ക്‌
സ്വപ്‌നമുണ്ടായി.
ഞാനായിരുന്നു
അതിലെ സാക്ഷി.

പത്താംതുള്ളി

സായാഹ്‌നത്തിന്‌ വെളുപ്പ്‌.
ഹൃദയം ഹിമക്കട്ടയുടെ ശവപ്പുര.
ചരിത്രം ഹിമാനി.
കണ്ണുകള്‍
ബഗ്‌ദാദ്‌ ഒബ്‌സര്‍വറിലെ
നിന്റെ കയ്യുകള്‍.
ജോലി ഒഴിവുകോളത്തില്‍
പടര്‍ന്ന മഞ്ഞ്‌.
എന്റെ ഗ്ലാസിലേക്ക്‌
വെയ്‌റ്റര്‍
രണ്ട്‌ ഐസ്‌കഷണങ്ങള്‍
ഇട്ടു.
ഇതു കൊണ്ടായിരിക്കുമോ
ഐസ്‌ കൊണ്ട്‌
കലമ്പല്‍ കൂട്ടുന്ന
സുഹുത്തുക്കളെ
ഹൃദയം തേടുന്നത്‌.

പുതിയ നിയമം-അഡോണിസ്‌

അവന്‍ ഈ ഭാഷ സംസാരിക്കുന്നില്ല.
ചപ്പുചവറുകളുടെ ഭാഷ അവനറിയില്ല.
കല്ലിന്റെ ഉറക്കത്തില്‍ അവന്‍
താരാട്ട്‌ പാടും.
അകലങ്ങളിലെ ഭാഷകളുടെ
ഭാരം പേറും.
ഇവിടെ അവന്‍
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന്‌
പുതിയ വാക്കുകളുടെ അന്തരീക്ഷത്തിലേക്ക്‌
വളരുന്നു,
തന്റെ കവിത ദുഃഖഭരിതനായ
കാറ്റിന്‌ നല്‍കുന്നു.

തേച്ചുമിനുക്കാത്തത്‌
തിളങ്ങാന്‍ വെമ്പുന്ന ഓട്ടുപാത്രം.
അവന്റെ ഭാഷ പായ്‌മരങ്ങള്‍ക്കിടയില്‍
ശോഭിക്കുന്നു.

അവന്‍ വിചിത്ര വാക്കുകളുടെ
യോദ്ധാവ്‌.

Monday, August 29, 2011

കട്ടെടുത്ത മരച്ചില്ല : നെരൂദ

രാത്രിയിൽ നാം പോകും
ഒരു പൂമരച്ചില്ല കക്കാൻ.

അന്യമായൊരുദ്യാനത്തിന്നിരുളിൽ
ചുറ്റുമതിൽ കേറിമറിയും നാം,
നിഴലത്തു രണ്ടു നിഴലുകൾ.

കഴിഞ്ഞിട്ടില്ല മഞ്ഞുകാലം,
പൊടുന്നനേ പൊട്ടിത്തരിക്കുന്നു
ആപ്പിൾമരം,
വാസനിക്കുന്ന നക്ഷത്രങ്ങളുടെ
ജലപാതം.

രാത്രിയിൽ കടന്നെത്തും നാം
വിറകൊള്ളുന്നൊരാ താരാപഥം,
നിന്റെ നേർത്ത കൈകൾ, എന്റെ കൈകൾ
കട്ടെടുക്കും നക്ഷത്രങ്ങളെ.

പിന്നെ, രാത്രിയിൽ, നിഴലത്തും
നമ്മുടെ വീട്ടിലേക്കു കടന്നുവരും
നിന്റെ പാദങ്ങൾക്കൊപ്പം
സൗരഭ്യത്തിന്റെ നിശ്ശബ്ദപാദം,
നക്ഷത്രപാദങ്ങൾക്കൊപ്പം
വസന്തത്തിന്റെ സ്വച്ഛഗാത്രം.

Saturday, August 27, 2011

വീഞ്ഞിന്‌ : നെരൂദ

പകൽനിറമായ വീഞ്ഞേ,
രാത്രിനിറമായ വീഞ്ഞേ,
മാന്തളിർച്ചുവടുള്ള വീഞ്ഞേ,
പുഷ്യരാഗരക്തമുള്ള വീഞ്ഞേ,
ഭൂമിയുടെ
നക്ഷത്രക്കുഞ്ഞേ,
പൊന്നിന്റെ വാളു പോലെ
മിനുസമായോളേ,
മദാലസമായ വില്ലീസു പോലെ
പതുപതുത്തോളേ,
വീഞ്ഞേ,
കടൽശംഖു പോലെ ചുഴിഞ്ഞോളേ,
അതിശയങ്ങൾ നിറഞ്ഞോളേ,
പ്രണയലോലേ,
കടൽപ്പിറപ്പേ;
ഒരു കോപ്പയിൽ
നിറഞ്ഞ നാളുണ്ടോ നീ?
ഒരു പാട്ടു പോരാ, ഒരാണു പോരാ
നിന്നെ നിറച്ചെടുക്കാൻ,
നീയൊരു സംഘഗാനം, സംഘജീവി,
പങ്കിട്ടെടുക്കേണ്ടോൾ നീ.
ചിലനേരം
നീ മുതിർക്കുന്നു
മരണത്തിന്നോർമ്മകളിൽ;
മഞ്ഞുറഞ്ഞ ശവമാടങ്ങൾ വെട്ടിമുറിക്കുന്നോളേ,
ശവകുടീരത്തിൽ നിന്നു ശവകുടീരത്തിലേക്ക്‌
ഞങ്ങളെക്കൊണ്ടുപോകുന്നു
നിന്റെ തിരകൾ,
ഞങ്ങളൊഴുക്കുന്നു
വന്നപോലെ പോകുന്ന കണ്ണീരും;
മഹിമയേറിയ
നിന്റെ വസന്തകാല വേഷം
വേറൊരുതരം,
ചോരയിരച്ചുകയറുന്നു കൂമ്പുകളിലൂടെ,
വീഞ്ഞുത്തേജിപ്പിക്കുന്നു പകലിനെ,
അക്ഷയമായ നിന്റെയാത്മാവിൽ
ശേഷിക്കുന്നില്ല യാതൊന്നും.
വീഞ്ഞുണർത്തുന്നു
വസന്തത്തെ,
മണ്ണിൽ ചെടി പോലെ പൊട്ടിമുളയ്ക്കുന്നു
ആനന്ദം,
ചുമരുകൾ തകരുന്നു,
പാറക്കെട്ടുകൾ വീഴുന്നു,
കൊക്കകൾ നികരുന്നു,
ഒരു പാട്ടും പിറക്കുന്നു.
ഒരു മദ്യകുംഭം, ഏകാന്തത്തിൽ
നീയെന്നരികിൽ-
പണ്ടൊരു കവി പാടി.
പ്രണയത്തിന്റെ ചുംബനത്തിനൊപ്പം
തന്റെ ചുംബനവും ചേർക്കട്ടെ ഈ വീഞ്ഞുപാത്രം.

എന്റെ പ്രിയേ,
നിന്നരക്കെട്ടിന്റെ വടിവു പൊടുന്നനേ
മദ്യചഷകത്തിന്റെ തുളുമ്പുന്ന വിളുമ്പാകുന്നല്ലോ,
നിന്റെ മാറിടമൊരു മുന്തിരിക്കുല,
മുന്തിരികൾ നിന്റെ മുലക്കണ്ണുകൾ,
നിന്റെ മുടി തിളക്കുന്നു
ലഹരിയുടെ വെട്ടം,
നിന്നുദരത്തിന്റെ പാത്രത്തിൽപ്പതിപ്പിച്ച
നൈർമ്മല്യത്തിന്റെ മുദ്രയല്ലോ നാഭിച്ചുഴി,
ഒഴിയാത്ത വീഞ്ഞിന്റെ നീർച്ചാട്ടം
നിന്റെ പ്രണയം,
എന്നിന്ദ്രിയങ്ങളെ ദീപ്തമാക്കുന്ന വെളിച്ചം,
ഭൂമിയിലെ ജീവിതത്തിന്റെ പകിട്ടുകൾ.

എന്നാൽ പ്രണയത്തിലും കവിഞ്ഞവൾ നീ,
കത്തുന്ന ചുംബനമേ,
അഗ്നിയുടെ ഹൃദയമേ,
ജീവിതമെന്ന വീഞ്ഞിലും കവിഞ്ഞവൾ;
നീ
മനുഷ്യരുടെ ഒരുമ,
തെളിമ,
അച്ചടക്കത്തിന്റെ സംഘഗാനം,
പൂക്കളുടെ സമൃദ്ധി.
നമ്മൾ സംസാരിച്ചിരിക്കുമ്പോൾ
എനിക്കിഷ്ടം മേശപ്പുറത്ത്‌
ഒരു കുപ്പി വീഞ്ഞിന്റെ ധൈഷണികവെളിച്ചം.
ഇതു കുടിയ്ക്കൂ,
പിന്നെയിതോർമ്മ വയ്ക്കൂ,
ഓരോ സ്വർണ്ണത്തുള്ളിയിറക്കുമ്പോഴും,
ഓരോ പുഷ്യരാഗക്കോപ്പ നിറയ്ക്കുമ്പോഴും,
ഓരോ ചെമ്പിച്ച കരണ്ടി കോരുമ്പോഴും
ഇതോർമ്മ വയ്ക്കൂ,
പാത്രത്തിൽ വീഞ്ഞു നിറയ്ക്കാൻ
എത്ര പണിപ്പെട്ടൂ ശരൽക്കാലമെന്ന്;
തന്റെ ജീവിതവൃത്തിയുടെ ചടങ്ങിനിടയിൽ
മനുഷ്യൻ,സാമാന്യൻ മറക്കാതിരിക്കട്ടെ,
മണ്ണിനെ, തന്റെ കർത്തവ്യത്തെ ഓർക്കാൻ,
വീഞ്ഞിന്റെ സങ്കീർത്തനം പാടിനടക്കാൻ.

Friday, August 26, 2011

എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി-സെസാര്‍ വയെഹൊ

സെസാര്‍ എബ്രഹാം വയെഹൊ മെന്‍ഡൂസ (César Abraham Vallejo Mendoza)- ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ പെറുവിയന്‍ സാഹിത്യകാരന്‍. വെറും മൂന്നു പുസ്തകങ്ങളിലൂടെ ആസ്വാദക മനസ്സിനെ കീഴടക്കിയ ഇദ്ദേഹത്തിന്‍റെ കവിതകള്‍ എല്ലാം തന്നെ ഒന്നിനൊന്നു വ്യത്യസ്തം .കവിയെന്ന നിലയില്‍ മാത്രമല്ല നാടക കൃത്ത് , നോവലിസ്റ്റ്‌ എന്നീ നിലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് .

സെസാര്‍ വയെഹൊയുടെ "എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി" എന്ന കവിതയ്ക്ക് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരിഭാഷ ..

ഇന്നു ഞാന്‍ വീടിന്റെ കല്‍പടിയില്‍ ഒറ്റയ്ക്കു കുത്തിയിരിക്കുന്നു.
നിന്റെ അഭാവം സൃഷ്ടിച്ച അടിത്തട്ടില്ലാത്ത ശൂന്യതയില്‍ .

ഈ നേരത്ത് നമ്മള്‍ ഓടിക്കളിക്കാറുള്ളതും,
“വേണ്ട മക്കളേ” എന്ന് അമ്മ നമ്മളെ പുന്നാരിക്കാറുള്ളതും
ഓര്‍ത്തു പോകുന്നു.

പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബാനകളില്‍ നിന്നും .
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പുറം തളത്തിലൂടെ, അകത്തളത്തിലൂടെ, ഇടനാഴിയിലൂടെ,
പിന്നെ നീയും ഒളിക്കുകയായി.
ഇല്ല. ഞാന്‍ നിന്നെ കാട്ടിക്കൊടുക്കില്ല.
കരയുവോളം നമ്മള്‍ ചിരിച്ചതും
ഞാന്‍ ഓര്‍ക്കുന്നു.

ഒരു ഗ്രീഷ്മാന്തരാത്രിയില്‍ ,
പുലര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്
മിഗ്വേല്‍ , നീ ഒളിച്ചുകളഞ്ഞു.
അപ്പോള്‍ , നീ പുഞ്ചിരിച്ചില്ല.
നീ ദു:ഖിതനായിരുന്നു.

നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു.
മരിച്ചുപോയ ആ മൂവന്തികളുടെ അപരഹൃദയം
ഇതാ നിന്നെ കണ്ടെത്താനാവാതെ കുഴങ്ങുന്നു.
എന്റെ ആത്മാവില്‍ ഒരു കരിനിഴല്‍ വീഴുന്നു.

കേള്‍ക്കൂ സഹോദരാ,
പുറത്തുവരാന്‍ വൈകരുതേ.
അമ്മ വിഷമിക്കും.

Thursday, August 25, 2011

ഏകാന്തത -അന്ന അഖ്മതോവ


ഇല്ലിനിപ്പേടി-
യെനിയ്ക്ക്‌, ഞാനത്രയ്ക്കു
കല്ലേറുകൊണ്ടുകഴിഞ്ഞു.

കല്ലുകള്‍ വീണു
കുഴിതൂര്‍ന്നിടത്തൊരു
തുംഗമാം ഗോപുരം നിന്നു.

നന്ദി, ഈ ഗോപുരം
നിര്‍മ്മിച്ചുതന്നോരേ
നന്മ നിങ്ങള്‍ക്കു വരട്ടെ!

പൊങ്ങുന്ന സൂര്യനെ
കാണുന്നു ഞാനാദ്യം
ഇങ്ങിരുന്നത്രമേല്‍ തുംഗം.

അസ്തമിക്കുമ്പോള്‍
അവസാനരശ്മികള്‍
തത്തിക്കളിക്കുമിവിടെ.

എന്നറയ്ക്കുള്ള
ജനാലയിലെപ്പൊഴും
തെന്നല്‍ പറന്നുകളിക്കും.

എന്റെ കൈവെള്ളയില്‍
നിന്നും പിറാവുകള്‍
തിന്നുന്നു ധാന്യമണികള്‍.

ഞാനെഴുതിപ്പൂര്‍ത്തി-
യാക്കാത്ത താളുകള്‍
താനേയെഴുതി നിറയ്ക്കാന്‍,

തൂവല്‍വിരലുമായ്‌
എന്‍ കാവ്യദേവത
താഴേയ്ക്കിറങ്ങിവന്നെത്തും.

1914..

മൊഴിമാറ്റം : പി പി രാമചന്ദ്രന്‍

Wednesday, August 24, 2011

ചുമ്മാതുള്ള സ്നേഹം-ഹെര്‍മന്‍ ഡി കോണിന്‍ക്

നിന്റെ ഉടുപ്പുകള്‍
വെളുത്ത, ചുവന്ന തലപ്പാവുകള്‍
നിന്റെ കാലുറകള്‍, അടിവസ്ത്രം
(സ്നേഹം കൊണ്ട് ഉണ്ടാക്കിയതെന്ന് പരസ്യങ്ങള്‍)
ബ്രാകള്‍,
(അതിലെല്ലാം കവിതയുണ്ട്, പ്രത്യേകിച്ച് നീ ധരിക്കുമ്പോള്‍ )
അവയെല്ലാം ഈ കവിതയില്‍ ചിതറിക്കിടക്കുന്നു,
നിന്റെ മുറിയിലേതെന്നതു പോലെ
ഏയ്, ചൂളുകയൊന്നും വേണ്ട വായനക്കാരാ/രി
ആമുഖം കണ്ട് പകയ്ക്കയും വേണ്ട
ചെരുപ്പൂരി അകത്ത് വരൂ, ശരിക്കിരിക്കൂ
( അതിനിടയില്‍ നമ്മള്‍ ഉമ്മ വയ്ക്കും,
ഈ ബ്രാക്കറ്റിലെ വാചകങ്ങളെപ്പോലെ,
പേടിക്കണ്ട വായിക്കുന്നവര്‍ കാണില്ല )
എന്താണ് നീയാലോചിക്കുന്നത്
ഇത് ഉള്ളത് കാണുന്ന ജന്നലാണ്.
പുറത്ത് കാണുന്നതെല്ലാം ഉള്ളതാണ്
ശരിക്കും
കവിതയിലേത് പോലുണ്ട് അല്ലേ ?

(വിവര്‍ത്തനം : കുഴൂര്‍ വിത്സണ്‍)

Tuesday, August 23, 2011

ഭ്രഷ്ടന്‍ -നെരൂദ

കടലല്ല,കടൽക്കരയല്ല,കടൽപ്പതയല്ല ,
പിടി തരാത്ത പക്ഷികളുടെ സാന്നിദ്ധ്യമല്ല,
അവയല്ല, വിടർന്ന കണ്ണുകൾ മറ്റുള്ളവയല്ല,
ഗ്രഹങ്ങളുള്ളിലൊതുക്കിത്തേങ്ങുന്ന രാത്രിയല്ല,
ജീവികൾ തിങ്ങുന്ന കാടിന്നകമല്ല,
വേദന,വേദന,മനുഷ്യന്നപ്പം.
എന്തിതിങ്ങനെ?
അക്കാലമൊരു പുൽക്കൊടി പോലെ മെലിഞ്ഞവൻ ഞാൻ,
ഇരുട്ടു വീണ കടലിലെ മീൻ പോലിരുണ്ടവൻ,
ഒറ്റപ്രഹരത്താൽ ഈ ഗ്രഹത്തെ മാറ്റിപ്പണിയാൻ കൊതിച്ചു ഞാൻ.
അപരാധങ്ങളുടെ കറ പറ്റിയ നിശ്ശബ്ദതയിൽ
ഞാൻ പങ്കുപറ്റരുതെന്നെനിക്കു തോന്നി.
ഏകാന്തതയിൽ പക്ഷേ കാര്യങ്ങൾ പിറക്കും,
പിറന്നപോലെ മരിക്കും.
യുക്തി വളർന്നുവളർന്നൊടുവിൽ ഭ്രാന്തിലേക്കെത്തുന്നു.
ഇതൾ വളർന്നു പക്ഷേ റോസാപ്പൂവാകുന്നില്ല.
ഫലം കെട്ട പൊടിയാണേകാന്തത,
മണ്ണോ,വെള്ളമോ,മനുഷ്യനോ ഇല്ലാതെ
വെറുതേ തിരിയുന്ന ചക്രം.
എന്റെ നഷ്ടബോധത്തിൽ
ഞാൻ നിലവിളിച്ചതങ്ങനെ,
എന്തു പറ്റിയാ ബാല്യത്തിന്റെ നിലവിളിയ്ക്ക്‌?
ആരതു കേട്ടു? ആരതിനൊരു മറുപടി നൽകി?
ഏതു വഴിക്കു ഞാൻ പോയി?
ചുമരുകളിൽ ഞാനെന്റെ തല കൊണ്ടിടിച്ചപ്പോൾ
അവയെന്തു മറുപടി എനിക്കു നൽകി?
അതു വന്നുപോകുന്നു, ബലം കെട്ട ഏകാകിയുടെ ശബ്ദം,
അതുരുണ്ടുരുണ്ടു പോകുന്നു,
ഒറ്റപ്പെട്ടവന്റെ ഭയാനകചക്രം,
അതുയർന്നുതാഴുന്നു, ആ രോദനം,
ആരുമതറിയുന്നില്ല,
ഭ്രഷ്ടനായവൻ പോലും.

Tuesday, August 9, 2011

അപ്പവും വീഞ്ഞും - മേതില്‍ രാധാകൃഷ്ണന്‍

1
മോണാലിസയുടെ
മന്ദഹാസത്തിന്റെ അര്‍ത്ഥം എനിക്കറിയാം:
മോണാലിസ മന്ദഹസിക്കുന്നതേയില്ല.
നീയോ പരിഹസിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ വധൂ, നിനക്ക്
ഞാഞ്ഞൂളിനെപ്പോലെ നൂറു മോതിരങ്ങളുണ്ട്,
മെഴുകുതിരിപ്പോലെ നൂറു ശിരോവസ്ത്രങ്ങളുണ്ട്,
പൂ‍വിനെപ്പോലെ നൂറുപടുതികളുണ്ട്,
എന്നിട്ടും,ഒരൊറ്റ വിവാഹത്തിലും നീ വധുവാകുന്നില്ല.
മുറുകിയ കയറിന്റെ തലപ്പില്‍
എന്റെ ഹൃദയമൊരു പള്ളിമണിപോലെ
കനത്തു തൂങ്ങുന്നു.
ഒച്ചവെക്കേണ്ടതില്ലല്ലോ,
ആളുകളെ വിളിച്ചുകൂട്ടേണ്ടതില്ലല്ലോ.
വധുവിനെ വിളിച്ചറിയിക്കാന്‍
പള്ളിമണിയടിക്കണോ?
2
മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്റെ നിശ്വാസമോര്‍ക്കുന്നു.
എന്തെന്നാല്‍ , നിന്റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടേതെന്ന് ആരോപിക്കപ്പെടുന്നു.
നിന്റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
നേര്‍ത്തതാണ് നിന്റെ നിശ്വാസം.
അതോര്‍ക്കുമ്പോള്‍ എന്റെ ഘനം
ഒരു തീനാളത്തിന്റെ ഘനമാണ്,
അതിന്റെ തുടിപ്പ് ഒരാപ്പിളിന്റേതാണ്
അത് മുകളിലേക്കു വീഴുന്നു.
കാറ്റില്‍ നിന്റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്റെ നാളം പോലെ ഞാന്‍
മുകളിലേക്കു വീഴുന്നു.
(അഥവാ, ഭൂമി ഉരുണ്ടതാകയാല്‍,
ആകാശത്തിലേക്ക് ഉയരുന്നതെല്ലാം
ഭൂമിയില്‍ നിന്ന് വീണുപോകുന്നവയാണല്ലോ!)
3
എന്റെ പ്രേമപ്രശ്നങ്ങളുമായി ഞാന്‍
ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന്
മാര്‍ക് ബോലന്‍ പാടുന്നു.
നീ മുടിയഴിച്ചിടുമ്പോള്‍
ഊര്‍ന്നു വീഴുന്ന പ്രപഞ്ചങ്ങളെക്കുറിച്ച്
മാര്‍ക് ബോലന്‍ പാടുന്നു.
മുഷ്ടി ഹൃദയത്തെക്കുറിച്ചും
ദുഷ്ടമായ പുലരിയമ്പിനെക്കുറിച്ചും
മാര്‍ക് ബോലന്‍ പാടുന്നു
എന്റെ ശരിയായ പേര് മാര്‍ക് ബോലന്‍ എന്നാകുന്നു.
ഞാനൊരു കാറപകടത്തില്‍ മരിക്കും
അപ്പോള്‍ എന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍,
പാതമുറിച്ചു കടന്നു പോയ നിന്റെ രൂപം
ഛായാപടം പോലെ
ഒട്ടിച്ചു വെച്ചിരിക്കും.
നീയൊരിക്കല്‍ എന്നെ നോക്കിയതങ്ങനെയായിരുന്നു-
പാതമുറിച്ചു കടന്നുപോകുന്ന ഒരാളെയെന്നപോലെ
ഗതാഗതവിളക്കിലപ്പോള്‍ പച്ചവെളിച്ചമായിരുന്നു,
നിന്റെ കണ്ണുകളില്‍ ചുവപ്പു വെളിച്ചവും.
നിന്റെ നോട്ടം വായുവില്‍ തങ്ങിനില്‍ക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെത്തന്നെ നില്‍ക്കുന്നു.
ഏതു നിമിഷവും എനിക്കവിടെച്ചെന്നു നില്‍ക്കാം.
അപ്പോള്‍ നിന്റെ കണ്ണിലെ കാഴ്ച്ച ഞാനാവും,
തെരുവ് ഒരില പോലെ പച്ചയാകും.
4
ഒരു മണല്‍ഘടികാരം പോലെ
മലര്‍ന്നും കമിഴ്ന്നും കിടന്ന്
ഞാന്‍ രാത്രികളെ അളക്കുന്നു.
ഭൂമി ഉറക്കത്തില്‍ ചരിഞ്ഞുകിടക്കുന്നത്
പ്രേമിക്കുന്നവരിലൂടെയാണ്.
പ്രേമിക്കുന്നവര്‍ ഇരുട്ടില്‍ ചെകിടോര്‍ക്കുമ്പോള്‍
പെട്ടെന്നു നിലയ്ക്കുന്ന കാറ്റ്
അവരെ പേടിപ്പിക്കുന്നു.
ആ പേടിയെക്കുറിച്ചോര്‍ത്ത് ഒച്ചയില്ലാതെ
അവര്‍ പൊട്ടിച്ചിരിക്കുന്നു.
പ്രേമം അതിന്റെ ഭീതികളെ അപഹാസ്യമാക്കുന്നു.
തുറന്നു കിടക്കുന്ന ജനാലകളിലൂടെ
ഒരു പെണ്ണിന്റെ നഗ്നത തിരിച്ചറിയാന്‍
നക്ഷത്രങ്ങള്‍ക്കു കഴിയുമോ എന്നു ഞാന്‍ ചിന്തിക്കുന്നു.
മരുഭൂമികളിലെ മണല്‍ തണുത്തടങ്ങുന്നു.
മരുഭൂമികള്‍ക്കിടയില്‍ ഒരിക്കല്‍ ആകാശങ്ങളായിരുന്നു.
മണല്‍ത്തരികള്‍ തണുക്കുന്നു, ചോര്‍ന്നുപോകുന്നു.
പ്രേമിക്കുന്നവര്‍ ഒരോ രാത്രിയിലും
ഇഞ്ചിഞ്ചായി പരിശോധിക്കപ്പെടുന്നു:
അവരുടെ രഹസ്യം ആര്‍ക്കോ ആവശ്യമുണ്ട്,
അവരുടെ നിര്‍ലജ്ജമായ നഗ്നതയും.
എന്നിട്ടും ഞാന്‍ ഉടുപ്പൂരുമ്പോള്‍
കണ്ണാടികള്‍ അന്ധമാകുന്നു.
5
എന്റെ കുപ്പായത്തിന്റെ
മൂന്നാമത്തെ കുടുക്കിനു പിന്നിലെ
പിടച്ചിലിന്റെ പേരാണ് പ്രേമം.
എനിക്കിതിനെ വിമോചിപ്പിക്കാനാവില്ല.
ചിലപ്പോള്‍ നഗ്നത പോലും ഒരുടുപ്പും കൂടുമാണ്.
നമുക്കൊരിക്കലുമാവില്ല വേണ്ടത്ര നഗ്നരാവാന്‍.
നാമങ്ങനെ നമ്മെ ചെത്തിക്കൊണ്ടേയിരിക്കുന്നു-
നഗ്നത ഇനിയത്തെ അടരിലാണ്,
അല്ല, അടുത്ത അടരിലാണ്,
അല്ല, അതിനും താഴെയാണ്...
നാം തേഞ്ഞുകൊണ്ടിരിക്കുന്നു.
ഉടുപ്പുകള്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ഒടുവില്‍ ഉടുപ്പുകള്‍ക്കുള്ളില്‍ നാമില്ലാതാവും.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും രണ്ടളവ് അധികമുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍
ഒരു കാറ്റിനെ പോലെ പരുങ്ങി നില്‍ക്കല്‍!
നാം അണിഞ്ഞിരിക്കുമ്പോഴും
നമ്മുടെ ഉടുപ്പുകള്‍
അയയില്‍ തൂങ്ങുന്ന ഉടുപ്പുകളാണ്.
നാമെപ്പോഴും ഉടുപ്പുകള്‍ക്കു പുറത്താണ്.
ഞാന്‍ ചുവരിലെ ആണിയില്‍ തൂക്കിയിട്ട കുപ്പായത്തില്‍
നിന്റെ മാറിടം മുഴുക്കുന്നത് ഞാന്‍ കണ്ടു.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും തെറ്റായ വസ്ത്രം ധരിക്കല്‍!
പ്രേമത്തെ ഉടലോടെ പിടികൂടണമെങ്കില്‍
കൃത്യമായ ചില അളവുകണക്കുകള്‍ വേണം,
കാരണം പ്രേമം വസ്തുതയാണ്.
ഞാന്‍ പ്രേമത്തിന്റെ തയ്യല്‍ക്കാരനാകാനാഗ്രഹിക്കുന്നു.
എനിക്ക് പ്രേമത്തിനുള്ളില്‍ കയ്യിട്ടു നോക്കണം.
ഒരോ ചേര്‍പ്പും വിരലില്‍ തടയണം,
അവിടെ വരുന്ന അവയവും.
6
ഒന്നും ഞാനാരുമായും പങ്കുവെക്കില്ല,
നിന്നോടൊപ്പം എന്റെ തലയണയൊഴികെ
എന്നു പാടുന്ന റഷ്യന്‍ കവിയാകുന്നു ഞാന്‍.
നിന്റെ കിടക്ക ഒരു വിധവയുടേതാണ്.
അതില്‍ ഒരു പുരുഷനെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ;
എന്റേതില്‍ ഒരു സ്ത്രീയെക്കുറിച്ചുള്ള
സ്വപ്നം മാത്രമേ ഉള്ളൂ;
എന്നതുപോലെ!
ഭൂതത്തെയും ഭാവിയെയും
ഒരൊത്തുതീര്‍പ്പിലെത്തിച്ച്
നമുക്ക് വര്‍ത്തമാനമാകുക.
നിന്റെ കിടക്കയില്‍ ഞാന്‍ ഭര്‍ത്താവകട്ടെ,
വധുവാകാന്‍ ധൈര്യമില്ലാത്ത വിധവ
വെപ്പാട്ടിയായി കലാശിക്കുന്നു.
വെള്ളം ആദ്യമായി വീഞ്ഞായത്
ഒരു കല്ല്യാണനാളിലാണ്.
വീഞ്ഞാകാന്‍ ധൈര്യമില്ലാത്ത നീര്
വിനാഗിരിയായി മാറുന്നു.

7
പ്രേമിക്കുന്നവരെ കാലം വെറുതെ വിടുന്നു :
പ്രേമം കഴിയുമ്പോള്‍ കുടിശ്ശിക തീര്‍ത്ത് കണക്കു പറയുന്നു.
പ്രേമിക്കുന്നവര്‍ക്ക് പ്രേമത്തിനുശേഷം
പെട്ടെന്ന് വയസ്സാകുന്നു.
പ്രേമം അതിന്റെ പ്രത്യാഘാതങ്ങളെ ത്വരിതമാക്കുന്നു.
പ്രേമാനന്തര നിമിഷവും മരണവും
പ്രേമിക്കുന്നവരെപ്പോലെ തൊട്ടുരുമ്മില്‍ നില്‍ക്കുന്നു.
ആമയുമായുള്ള ഓട്ടപ്പന്തയത്തിന്നിടയില്‍
കഥയറിയാതെ ഉറങ്ങിപ്പോയ മുയലിന്റെ
ഒടുക്കത്തെ നെട്ടോട്ടമാണത്-
പ്രേമത്തിന്നു ശേഷമുള്ള ദിവസങ്ങള്‍!
എനിക്ക് പന്തയത്തില്‍ ആമയായാല്‍ മതി
എനിക്ക് ഓടിക്കൊണ്ടേയിരിക്കണം.
എത്രയും പതുക്കെ,
എത്രയും പതുക്കെ!

കോണിയുടെ പടവുകള്‍
സ്ഥലങ്ങളെ മുറിച്ച്
കാലങ്ങളെ പകുക്കുന്നു.
പരവതാനി മാന്ത്രികമായി
തറയില്‍ത്തന്നെ പതിഞ്ഞു കിടക്കുന്നു.
ഇത് വധുവിന്റെ വഴിയാണ്.
അവള്‍ സ്വയം ഒരു ഘോഷയാത്രയാണ്.
അവളൊഴികെയുള്ള ഘോഷയാത്രകളോ
അവള്‍ക്കു തോരണങ്ങളും.
നീ നിന്റെ മണവാട്ടിയാകാന്‍
ദേവാലയത്തിലേക്ക് വരായ്കയാല്‍
നിന്റെ ഓരോ ദിനചര്യയെയും
ഞാനെന്റെ വിവാഹമാക്കുന്നു.
ഉടുപ്പണിയുമ്പോഴും അഴിക്കുന്തോറും,
തലമുടി കെട്ടുമ്പോഴും വിടര്‍ത്തിയിടുമ്പോഴും ,
എന്നില്‍ നിന്ന് ഒളിച്ചോടുമ്പോള്‍പ്പോലും
നീയെന്നെ വിവാഹം കഴിക്കുന്നു.
ഇനി നിന്റെ ഓരോ നിമിഷവും
ഒരു വധുവിന്റെ നിമിഷമാകുന്നു.
നിനക്കിനി വിടുതിയില്ല.
നിന്നെ ഞാന്‍ കീഴ്പ്പെടുത്തിയിരിക്കുന്നു.
നിന്റെ മുഴുവന്‍ ജീവിതത്തെയും മരണത്തെയും
ഞാനെന്റെ വിവാഹമാക്കിയിരിക്കുന്നു.
പള്ളിമണിയുടെ കയര്‍
നിന്റെ കാലില്‍ ഞാന്‍ കെട്ടിയിരിക്കുന്നു.
അതെന്റെ കെട്ടുതാലിയാണ്.
ഓരോ കാല്‍ വെപ്പിലും നിന്റെ വിവാഹം മുഴങ്ങും.
ഓരോ ദിവസവും ഒരു നൂറു പ്രാവശ്യം
ഞാന്‍ നിന്നെ വിവാഹം കഴിക്കുന്നു.
ആളുകളെ വിളിച്ചു കൂട്ടുന്നൊരു
പള്ളിമണിയാണ് എന്റെ ഹൃദയം.
8
മേല്‍ക്കൂര പറന്നുപോയ ഹൃദയത്തില്‍
എന്റെ ചോര പ്രാവുകളെപ്പോലെ കുറുകുന്നു.
നക്ഷത്രങ്ങള്‍ കനലുകളോ മിന്നാമിനുങ്ങുകളോ?
ഒരു ചുള്ളിക്കൂടിലെ നക്ഷത്രം ദിവ്യമോ മാരകമോ?
കയ്പ് നിറഞ്ഞ ദീപരസങ്ങള്‍
വീഞ്ഞായി മാറുന്നതിന്റെ മാധുര്യം
എന്റെ അടിവയറില്‍ ഞാന്‍ അറിയുന്നു.
എന്റെ ചോര വീഞ്ഞിനെപ്പോലെ പാടുന്നു.
എന്റെ അപ്പം ഈ പ്രേമമാകുന്നു.
എന്റെ പ്രേമം എന്നെ ഒറ്റിക്കൊടുക്കും.
എട്ടു ദിക്കുകള്‍ക്കും ഒറ്റിക്കൊടുക്കും.
അത്താഴത്തിന് നീ എന്നെയും ക്ഷണിച്ചുവല്ലോ.
അത്താഴ നേരത്ത് എന്റെ അരികില്‍ ഇരിക്കുന്നണ്ടല്ലോ.
നീ അങ്ങുമിങ്ങും കണ്ണുകളയക്കുന്നത് ഞാന്‍ കണ്ടു.
പിഞ്ഞാണങ്ങളുടെ മാറിമാറിത്തിളങ്ങുന്ന വക്കുകളും
ഉയരുകയും താഴുകയും ചെയ്യുന്ന കരണ്ടികളും
ആപ്പിളില്‍ വീഴുന്ന കത്തികളുമെല്ലാം
ആംഗ്യങ്ങളും മുദ്രകളുമാവുകയായിരുന്നു.
ജനാലക്കു പിന്നില്‍ മറഞ്ഞ രൂപങ്ങള്‍
തെരുവില്‍ നിഴലുകളാവുന്നത് ഞാന്‍ ഉള്ളില്‍ കണ്ടു.
സംഭാഷണത്തിലെ ഉയര്‍ച്ചകളും താഴ്ച്ചകളും
ചില സംജ്ഞകളും സങ്കേതങ്ങളുമാവുന്നത് ഞാനറിഞ്ഞു.
മരിച്ചുപോയ ചിത്രകാരനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍
അയാളുടെ അപ്രദര്‍ശിതമായ ഒരു ചിത്രത്തിലെ
മാരകമായ പ്രതീകങ്ങളുടെ സൂചനയും ഞാനറിഞ്ഞു.
എനിക്കു ചുറ്റും നടക്കുന്ന സംഭാഷണങ്ങളില്‍ ,
ചരിത്രത്തെയും കലയെയും ഓഹരിച്ചന്തയെയും
പച്ചക്കറികളെയും കുറിച്ചുള്ള സൂചനകളിലൂടെ
എന്റെ അത്യാഹിതത്തിന്റെ വിശദാംശങ്ങള്‍
പടിപടിയായി പൂര്‍ത്തിയാവുകയായിരുന്നു.
ഇനി ഞാന്‍ അത്താ‍ഴത്തിനുശേഷം
ഏതെങ്കിലും ഇരുണ്ട തെരുവിലോ ഇടവഴിയിലോ
ആകസ്മികമായെന്നതുപോലെ എത്തിപ്പെടുകയേ വേണ്ടൂ-
എന്റെ അത്യാഹിതമവിടെ എന്നെക്കാത്തു നില്‍ക്കുന്നു.
പള്ളിമണികള്‍ അതിന്റെ ഗുരുത്വത്തിലേക്ക് ചായുന്നു.
എങ്കിലും ഞാന്‍ ധൈര്യത്തോടെ തെരുവിലേക്കിറങ്ങും.
എന്തെന്നാല്‍ , എന്റെ അപ്പം ഈ കത്തുന്ന പ്രേമമാകുന്നു,
എന്റെ ചോരയില്‍ ഉലയുന്നത് മുന്തിരികളാകുന്നു,
എന്റെ ഹൃദയത്തില്‍ ഭയചകിതയായി കുറുകുന്നത്
ഒരു പള്ളിയുടെ മോന്തായമാകുന്നു.
എന്നെയവര്‍ രക്തസാക്ഷിയെന്നു വിളിക്കും.
എല്ലാ രക്തസാക്ഷികളും പരാജയപ്പെട്ടവരാണല്ലോ

(അനൂപ്‌ ചന്ദ്രന് നന്ദി)