Thursday, May 31, 2012

വല്ലപ്പോഴും : സച്ചിതാനന്ദന്‍

വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ് 
ആത്മഹത്യക്ക് തൊട്ടു മുന്‍പ് പോലും 
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു 
കോള് കൊണ്ട കടലില്‍ 
മുക്കുവര്‍ തോണിയിറക്കുന്നു 
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട് 
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു 
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു 
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു 
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു 
നെറ്റിപ്പട്ടം കെട്ടിയ ആനകളെ 
സ്വപ്നം കാണുന്നു 
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത് 
കാറ്റായി മാറുന്നു 
ഒരു പക്ഷി തിരിച്ചു പറക്കും വഴി 
നാലു നീല മുട്ടകളും ഒരു നക്ഷത്രവും 
സന്ധ്യയില്‍ നിക്ഷേപിക്കുന്നു 
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍ 
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു 
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു 
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി 
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു .

ഇതേ ഭൂമിയുടെ ഉദരത്തില്‍
എനിക്കീ നിമിഷം കാണണം
ആത്മാവുള്ള ഒരടയാളം
അയ്യങ്കാളിയെപ്പോലെ
ചിറകു മുളച്ച ഒരു മഷിത്തുള്ളി,
അബ്ദുറഹ്‌മാനെപ്പോലെ ധീരസ്നേഹത്തിന്റെെ 
പച്ചവയലില്‍ വിളയുന്ന സ്വാതന്ത്ര്യത്തിന്റെറ 
ഒരു സ്വര്‍‌ണ്ണക്കതിര്‍,
കേളപ്പനെപ്പോലെ മണലില്‍ വിടരുന്ന
ഒരു വെളുത്ത ശം‌ഖു പുഷ്പം,
വി.ടി. യെപ്പോലെ ചിരിച്ചു പെയ്യുന്ന 
വിശുദ്ധമായ ഒരു വേനല്‍ മഴ,
എ.കെ.ജിയെപ്പോലെ നിഷ്കാമമായ
പളുങ്കുഹൃദയത്തിന്റെെ ഒരു തരി,
വര്‍‌ഗീസിന്റെറ ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളില്‍ നിന്ന് 
കിളിര്‍‌ത്തുയരുന്ന ബോധിയുടെ ഒരില.

പറയൂ,
ഉണ്ടെന്ന്,
അത് ശ്വസിക്കുന്നുവെന്ന്,
ചലിക്കുന്നുവെന്ന്,
ഇതേ ഭൂമിയുടെ ഉദരത്തില്‍ .
എന്‍റെ ഹതാശമായ കാതുകള്‍ ഞാന്‍ 
മണ്ണിനോട് ചേര്‍‌ത്ത് വെക്കട്ടെ

കടമ്മനിട്ട:കടമ്മനിട്ട

നെല്ലിന്‍ തണ്ടു മണക്കും വഴികള്‍ 
എള്ളിന്‍ നാമ്പു കുരുക്കും വയലുകള്‍ 
എണ്ണം തെറ്റിയ ഓര്‍മ്മകള്‍ വീണ്ടും 
കുന്നിന്‍ ചെരിവില്‍ മാവിന്‍കൊമ്പില്‍ 
ഉണ്ണികളായി ഉറങ്ങിയെണീക്കെ, 
താമരമൊട്ടുകള്‍ താന്തോന്നിത്തം കാട്ടി 
കല്പടവാകെയിടിഞ്ഞുപൊളിഞ്ഞ കുളത്തിന്‍ കടവില്‍ 
തള്ളത്തവളകള്‍ നാമം ചൊല്ലി 
ക്കല്ലിന്നടിയില്‍ക്കാലും നീട്ടിയിരിക്കുന്നേരം 
എണ്ണ നിറച്ചൊരു കിണ്ണവുമായി 
തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയ 
പുലരിയെ നോക്കിപ്പുല്‍ക്കൊടി നോക്കി 
പൂക്കളെ നോക്കിയുണര്‍ത്തി 
പുണ്ണിലിറങ്ങിയ കുശമുനയൂരിപ്പല്ലിട കുത്തി മണത്തു 
കുശുമ്പു നിനച്ചു്, കുറുമ്പു നടിച്ചു്, 
കുളക്കോഴിപ്പിടയാടയുരിഞ്ഞു പിടഞ്ഞു
പടിഞ്ഞാട്ടോടിപ്പോവതു നോക്കി നടന്നൂ ഞാന്‍ ..

എവിടെ ജോണ്‍ :ബാലചന്ദ്രന്‍ ചുള്ളിക്കാട്

തരിക നീ പീതസായന്തനത്തിന്‍റെ നഗരമേ
നിന്‍റെ വൈദ്യുതാലിംഗനം.
പൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍
തുരിശുമീര്‍ച്ചപ്പൊടിയും നിറച്ച്
നിന്‍ തുറമുഖത്തിലണയുകയാണെന്‍റെ
കുപിത യൌവ്വനത്തിന്‍  ലോഹ നൌകകള്‍ .
അരുത്, നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍‍ത്തരുത്..
നിന്‍റെ നിയോണ്‍ വസന്തത്തിന്‍റെ ചുന കുടിച്ച്
എന്‍റെ ധൂര്‍ത്ത കൌമാരവും
ജലഗിത്താറിന്‍റെ ലൈലാക ഗാനവും
പ്രണയ നൃത്തം ചവിട്ടിയ പാതിരാ തെരുവുകള്‍
ഇന്ന്, ദുഃഖ ദീര്‍ഘങ്ങള്‍
വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു,
ഞാനൊരുവനെ തേടി വന്നു!
വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍
മേല്‍‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍ !

പകലൊടുങ്ങുന്നു, സോഡിയം രാത്രിയില്‍
പകരുകയാം നഗരാര്‍ത്ത ജാഗരം.
തെരുവ്, രൂപങ്ങള്‍ തന്‍ നദി,
വിച്ഛിന്ന ഘടനകള്‍ തന്‍ ഖര പ്രവാഹം;
പരിക്ഷുഭിത ജീവല്‍ ഗതാഗത ധാരയില്‍
തിരകയാണെന്‍റെ പിച്ചളക്കണ്ണുകള്‍ ,
ശിഥില ജീവിതത്തിന്‍ ഭ്രാന്ത രൂപകം;
കരി പിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു
രാസ സന്ദേശങ്ങള്‍.

ഇരുപതാം നമ്പര്‍ വീട്, അതേ മുറി
ഒരു മെഴുതിരി മാത്രമെരിയുന്നു
നയന രശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ
ഭ്രമണ മാര്‍ഗ്ഗത്തില്‍ നിന്ന് തെറിപ്പിച്ച മറിയ
നീറിക്കിടക്കുന്നു, തൃഷ്ണ തന്‍
ശമനമില്ലാത്തൊരംഗാര ശയ്യയില്‍ !

എവിടെ ജോണ്‍ ?” സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
അവന് ഞാനല്ല കാവലാള്‍ , പോവുക!”

പരിചിതമായ ചാരായ ശാലയില്‍
നരക തീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു:
ഇന്ന് ജോണ്‍ ഇവിടെ വന്നുവോ?”

പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു പരിചയം ഗ്ലാസ്സ് നീട്ടുന്നു:
താനെവിടെയായിരുന്നിത്ര നാളും കവീ?
ഇത് ചെകുത്താന്‍റെ രക്തം, കുടിക്കുക;
ഇവിടെയുണ്ടായിരുന്നു ജോണ്‍ ,
എപ്പോഴോ ഒരു ബഹൂമിയന്‍ ഗാനം
പകുതിയില്‍ പതറി നിര്‍‍ത്തി അവനിറങ്ങിപ്പോയി.
അവന് കാവലാളാര്? ഈ ഞങ്ങളോ?”

ജല രഹിതമാം ചാരായം
ഓര്‍ക്കാതെ ഒരു കവിള്‍ മോന്തി,
അന്ന നാളത്തിലൂടെ എരിപൊരി-
ക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി!

പഴയ ലോഡ്ജില്‍ , ഒരു കൊതുകു വലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.
ഞാന്‍ അവിടെ മുട്ടുന്നു;
ജോണിനെ കണ്ടുവോ?”

പഴയ ജീവിതം പാടേ വെറുത്തു ഞാന്‍
ഇനിയുമെന്നെ തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്ക് പ്രവേശനമില്ല എന്‍റെ മുറിയില്‍
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ സര്‍പ്പ സാന്നിധ്യം;
എന്‍റെയീ പടി കയറുവാന്‍ പാടില്ല മേലില്‍ നീ,
അറിയൂ ജോണിന്‍റെ കാവലാളല്ല ഞാന്‍ !”

പടിയിറങ്ങുന്നു ഞാന്‍ , കശേരുക്കളില്‍
പുകയുകയാണ് ചുണ്ണാമ്പ് പൂവുകള്‍ !
വിജനമാകുന്നു പാതിരാപ്പാതകള്‍ ,
ഒരു തണുത്ത കാറ്റൂതുന്നു,
ദാരുണ സ്മരണ പോല്‍,
ദൂരെ ദേവാലയങ്ങളില്‍ മണി മുഴങ്ങുന്നു;
എന്നോട് പെട്ടന്നൊരിടി മുഴക്കം
വിളിച്ച് ചോദിക്കുന്നു:എവിടെ ജോണ്‍ ?”

ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍ :
അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”

ഇവിടെ ഈ സെമിത്തേരിയില്‍
കോണ്‍‍ക്രീറ്റ് കുരിശ് രാത്രി തന്‍ മൂര്‍ദ്ധാവില്‍
പിന്‍‍കാല മലിനമാം മഞ്ഞ് പെയ്ത് പെയ്ത്
ആത്മാവ് കിടുകിടുക്കുന്നു, മാംസം മരയ്ക്കുന്നു,
എവിടെ ജോണ്‍ ?;ഗന്ധകാമ്ലം നിറച്ച നിന്‍
ഹൃദയ ഭാജനം, ശൂന്യമീ കല്ലറയ്ക്കരികില്‍
ആഗ്നേയ സൌഹൃദത്തിന്‍ ധൂമ വസനം
ഊരിയെറിഞ്ഞ ദിഗംബര ജ്വലനം!

Friday, May 18, 2012

പോകുന്നവരേ : സച്ചിതാനന്ദന്‍

പോകുന്നവരേ പോകാനനുവദിക്കുക 
ബാക്കിയായവരിലേക്ക് ദൃഷ്ടി തിരിക്കുക 
കണ്ണാടിയിലേക്ക് നോക്കുക 
ഒരു മാലാഖ അതിന്നകത്തു നിന്നു 
നിങ്ങളെ നോക്കി ‘ജീവിക്കൂ ജീവിക്കൂ ’
എന്നു നിങ്ങളുടെ സ്വരത്തില്‍ മന്ത്രിക്കുന്നു 
നിശബ്ദതയ്ക്കു കാതോര്‍ക്കുക ;
അത് വാസ്തവത്തില്‍ ഒരു ആരവമാണ് 
മുടി പിറകിലേക്ക് തട്ടി നീക്കി 
കാമുകിയേപ്പോലെ പൊട്ടിച്ചിരിക്കുന്ന 
വെള്ളച്ചാട്ടങ്ങള്‍ ,ഇലകളുടെ നൃത്തം 
കാറ്റിന്‍റെ ചിലമ്പ്,ചീവീടുകളുടെ കളകളം 
പുഴയ്ക്കക്കരെ നിന്ന്‌ 
ഇനിയും മരിക്കാത്തവരുടെ പാട്ട് 
കാതുകളില്‍ മുക്കുറ്റിക്കുലകള്‍ ഞാത്തി 
കൈകള്‍ കൊട്ടി കടന്നു വരുന്ന ചിങ്ങം 
ഇന്നലെ ഇല്ല,നാളെയും ഇല്ല 
ആകാശത്തേയ്ക്ക് തുറക്കുന്ന 
വര്‍ത്തമാനത്തിന്‍റെ വാതിലുകള്‍ മാത്രം 
പിന്നെ മണങ്ങളും 
ഈറന്‍ വൈക്കോലിന്റെ,നെല്ല് 
പുഴുങ്ങുന്നതിന്‍റെ,പുതു മണ്ണിന്‍റെ 
ഇലഞ്ഞിയുടെ,കമുകിന്‍ പൂക്കിലയുടെ 
ഏലത്തിന്‍റെ ,പാമ്പിന്‍ മുട്ടയുടെ 
വൃക്ഷങ്ങളുടെയും മനുഷ്യരുടേയും 
രഹസ്യ സ്രവങ്ങളുടെ .
ഇന്നു രാത്രി ഞാന്‍ ഉറങ്ങുകയില്ല 
നിങ്ങളെ ഉറക്കുകയുമില്ല

യമുന കടക്കുമ്പോള്‍ :സച്ചിതാനന്ദന്‍

കാറില്‍ കടക്കുന്നു
ഞാന്‍ യമുന
പാലം കടക്കുക-
യാണൊരാന 
ക്രൂരം പുലരി;എന്‍
കാതില്‍ നീളെ
മേളം,കരിമ്പിന്‍
മധുര ഗന്ധം
കാവല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
ഈ മഴ പഞ്ചാരി-
യല്ലയെങ്കില്‍ 
കാടല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
താഴേക്കളകളം
ഇല്ലായെങ്കില്‍

ആനയിപ്പാലം പുഴ-
യ്കെനിക്കോ
ഈ മഴ കാവ്
മുകിലു കാട്.

കാറില്‍ യമുന
കടന്നു ചെന്നാല്‍
കാണുമോ കാളിയന്‍ ?
കണ്ണനാമോ?

Thursday, May 17, 2012

കുറത്തി-കടമ്മനിട്ട

മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കട ചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു.
അരങ്ങത്തു മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ
വിരല്‍ ചൂണ്ടിപ്പറയുന്നു:
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ ഞങ്ങള്‍
കാട്ടുചോലത്തെളിനീര്
പകര്‍ന്നു തന്നില്ലേ പിന്നെ
പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍
കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലേ ,
കാട്ടുപോത്ത്,കരടി,കടുവ
നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലേ പുലിയുടെ
കൂര്‍ത്തപല്ലില്‍ ഞങ്ങളന്ന്
കോര്‍ത്തുപോയില്ലേ വീണ്ടും
പല്ലടര്‍ത്തി വില്ലുമായി
കുതിച്ചുവന്നില്ലേ ,അതു നിങ്ങളോര്‍ക്കുന്നോ?
നദിയരിച്ച് ,കാടരിച്ച്, കടലരിച്ച്,
കനകമെന്നും കാഴ്ചതന്നില്ലേ ഞങ്ങള്‍
മരമരിച്ച് ,പൂവരിച്ച് ,തേനരിച്ച്
കാഴ്ചവെച്ചില്ലെ നിങ്ങള്‍
മധുകുടിച്ച് മത്തരായി
കൂത്തടിച്ചില്ലേ ഞങ്ങള്‍
വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ
തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു
വരണ്ടുറങ്ങുന്നു ഞങ്ങടെ പുതിയ തലമുറ;
മുറയിതിങ്ങനെ തലയതെങ്ങനെ
നേരെയാകുന്നു.

പണ്ടുഞങ്ങള്‍ മരങ്ങളായി വളര്‍ന്നു
മാനം മുട്ടിനിന്നു,തകര്‍ന്നു പിന്നെ
യടിഞ്ഞു മണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി
ഖനികളായി വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു:
'ഖനി തുരക്കൂ,തുരന്നുപോയി-
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്കു കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ.
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍ ,
ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ 
കല്ലു വീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു,മുറിപ്പാടിന്നു
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്നു കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു
വിളിച്ചുചോദിച്ചു:
ഞങ്ങള്‍ക്കന്നമെവിടെ?എവിടെ
ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍ ?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടത്തിരികൊളുത്താന്‍
എണ്ണയെവിടെ?
അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നു ചോദ്യം 
കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?
ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനിതുരന്നല്ലോ!
ആവിവണ്ടികള്‍ ,ലോഹദണ്ഡുകള്‍
ലോഹനീതികള്‍ ,വാതകക്കുഴല്‍
വാരിയെല്ലുകള്‍ ,പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍ ,ആണികള്‍
നിലമിളക്കും കാളകള്‍ , കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായകള്‍ ,നിലയുറയ്ക്കാ
തൊടുവിലെച്ചിക്കുഴിയിലൊന്നായ്
ച്ചെള്ളരിക്കുമ്പോള്‍നിങ്ങള്‍
വീണ്ടും
ഭരണമായ് പണ്ടാരമായ് പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍ , പഴയ നീതികള്‍ ,നീതിപാലകര്‍
കഴുമരങ്ങള്‍ ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി
'ഹരിജനങ്ങള്‍ ' ഞങ്ങളാഹാ: അവമതി
യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍ !
അടിമ ഞങ്ങള്‍ ,ഹരിയുമല്ല,ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല,അടിമ ഞങ്ങള്‍ .
നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ
കുനിയാനുമിടം പോരാ പിടയാനായ്
തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കുംഅടിമ ഞങ്ങള്‍
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്.
എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍
വെന്തമണ്ണിന്‍ വീറില്‍നിന്നു
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍ .
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍ .
കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടുവെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു. 

Friday, April 27, 2012

വായനക്കാരില്ലാത്ത ഒരു കവി കണ്ട സ്വപ്നം

സ്വന്തം ഭാഷയെ ഉപേക്ഷിച്ചു പോയ
എന്‍റെ ജനതയെ
എന്‍റെ കവിതയുടെ അടിത്തട്ടില്‍ വെച്ചു
കണ്ടു മുട്ടി

നിങ്ങള്‍ക്കിവിടെ എന്തു കാര്യം ??
ഞാനലറി
കൂസാതെ പോയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍
അലക്ഷ്യമായി പറഞ്ഞു

“സ്വതന്ത്രരാണ് ഞങ്ങളിപ്പോള്‍
പരിമിതികളറ്റവര്‍
ഞങ്ങളുടെ പാദസ്പര്‍ശമേറ്റ്
നിന്‍റെ കവിത ധന്യമായി ”

അവര്‍ നടന്നു
കവിത നടന്നു
അകന്നു മറയുന്ന ആരവത്തില്‍
ഞാനുണര്‍ന്നു .

Saturday, March 10, 2012

മൂന്നാം മുറി:കുരീപ്പുഴ ശ്രീകുമാര്‍

മൂന്നാം മുറിയില്‍ കസേരയിലിരിക്കുന്നു
കണ്ണട വെച്ചു മുഖം കുനിച്ചിട്ടൊരാള്‍
തൊട്ടടുത്തജ്ഞാത രേഖകള്‍ കോറിയ
പുസ്തകത്തില്‍ കണ്ണുറപ്പിച്ചു മറ്റൊരാള്‍
രക്തം കറുത്ത കൈ മുദ്രകള്‍ ചാര്‍ത്തിയ
ഭിത്തിയില്‍ തൂങ്ങും ചുവന്ന കുപ്പായത്തിന്‍
കൈയില്‍ നിന്നും മെയ്യിലേക്ക് ചിലന്തികള്‍
നെയ്ത വലയില്‍ കിനാവിന്‍റെ പല്ലുകള്‍

പിച്ചളക്കിണ്ടി നിറച്ചു ചാരായവും
പച്ചില ചീന്തില്‍ വറുത്ത മനസ്സുമായ്
കഷ്ട കാലത്തിന്‍റെ കാവല്‍ ഭടന്‍ വന്നു
മുട്ടുന്നു വാതിലില്‍ .
നീണ്ട നഖങ്ങള്‍ വന്നൊറ്റക്കതക്
തുറന്നു വാങ്ങിക്കൊണ്ട്
കൊട്ടിയടച്ചു മൗനത്തെ വിളിക്കുന്നു .
നാക്കിലൊരിത്തിരി ചാരായമിറ്റിച്ചു
വാക്കുകള്‍ കീറിയെടുത്ത രണ്ടാമനില്‍
ഭാഷയും ഭാവവും മര്‍ത്യജന്മത്തിന്‍റെ
ദോഷ ഫലത്തില്‍ പ്രകാശം പുരട്ടുന്നു .
ഏഴക്ഷമുള്ള പദങ്ങള്‍ ഭുജിച്ചു കൊ-
ണ്ടായുസ്സു നീട്ടി എടുത്തയാള്‍ പിന്നെയും
പാപ പ്രബന്ധം പതുക്കെപ്പടിച്ചര്‍ത്ഥ -
മാപിനി നോക്കിപ്പരതുന്നു വാക്കുകള്‍

‘സംഘ വിചാരണ വേണം,കിനാവിന്‍റെ
പക്ഷിയേക്കൊന്നു ഭക്ഷിച്ചു കാട്ടാളനെ
പച്ചയ്ക്ക് തീയിട്ടു കൊള്ളണം ,
കുന്നിന്‍റെയുച്ചി വൃക്ഷത്തില്‍
ശവം കൊളുത്തീടണം ’

കണ്ണട കൈയിലെടുത്തു തുടച്ചുകൊ -
ണ്ടൊന്നാമനൊന്നു ചോദിച്ചു -
കാട്ടാളനെ കണ്ടു പിടിക്കുന്നതെങ്ങനെ?

പുസ്തകത്തിന്‍ പുഴപ്പാടില്‍,അതിന്‍ കൃത്യ-
മുത്തരം തേടി നീന്തീടുന്നു മറ്റെയാള്‍
ഓലയോളങ്ങള്‍ മുറിച്ചു ഗ്രന്ഥത്തിന്റെ
നീലക്കയത്തില്‍ തിരഞ്ഞു മുങ്ങീടവേ
മൂന്നാം മുറിക്കു തീ കത്തി,ശവം തിന്നു -
പോകുവാന്‍ കാട്ടാളനെത്തീ പൊടുന്നനെ.

Wednesday, February 15, 2012

മകള്‍ : സച്ചിതാനന്ദന്‍

എന്‍റെ മുപ്പതുകാരിയായ മകളെ
ഞാന്‍ പിന്നെയും കാണുന്നു
ആറുമാസക്കാരിയായി.

ഞാനവളെ കുളിപ്പിക്കുന്നു
മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും
മുഴുവന്‍ കഴുകിക്കളയുന്നു.
അപ്പോള്‍ അവള്‍ അമിച്ചായിയുടെ
ഒരു കൊച്ചു കവിത പോലെ
സ്വര്‍ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്നു
കുഞ്ഞിത്തോര്‍ത്തു കാലത്തില്‍ നനയുന്നു

ജനലഴികളെ പിയാനോക്കട്ടകളാക്കി
ബിഥോവന്‍ മര്‍ത്യന്‍റെതല്ലാത്ത
കൈകളുയര്‍ത്തി നില്‍ക്കുന്നു
മകള്‍ ഒരു സിംഫണിയ്ക്കകത്ത്‌ നിന്നു
പുറത്തു വന്ന് എന്നെ ആശ്ലേഷിക്കാന്‍
പനിനീര്‍ക്കൈകള്‍ നീട്ടുന്നു

വെളിയില്‍ മഴയുടെ ബിഹാഗ്
കിശോരി അമോന്‍കര്‍

Wednesday, February 8, 2012

ഇത്തിരിനേരത്തേയ്ക്ക്‌ -പവിത്രന്‍ തീക്കുനി

പുലര്‍ച്ചയ്ക്കുമുമ്പേ
പാഞ്ഞുപോകും വണ്ടിയില്‍
ആള്‍ത്തിരക്കിലൊറ്റയ്ക്കിരിക്കുവോളേ..

പുറത്തേയ്ക്കു കൊഴിഞ്ഞ
നിന്‍റെ മിഴികളോടല്ല
കോതിയൊതുക്കി വകഞ്ഞുവക്കാത്ത
ചെമ്പന്‍ മുടിയിലെ വാടിയ മുല്ലകളോടല്ല
വെള്ളിരോമങ്ങള്‍ നിറഞ്ഞ്‌
മെല്ലിച്ചുണങ്ങിയ കണങ്കാലുകളോടല്ല
തട്ടിയുരഞ്ഞേതുമാത്രയും പൊട്ടിയേക്കാവുന്ന
കുപ്പിവളകളോടല്ല
ഉലഞ്ഞുമുഷിഞ്ഞ ഉടുപ്പുകള്‍ക്കുള്ളില്‍
ഉദയംകാക്കുമുന്മാദങ്ങളോടല്ല,
നിന്നോടുമല്ല..

എന്‍റെ പെങ്ങളേ
കാലങ്ങളായി നിന്‍റെ കരളിലിരുന്ന്‌
നനഞ്ഞു നനഞ്ഞു മരവിച്ചതിനോടാണ്‌
ഇത്തിരിനേരത്തേക്കെങ്കിലും
വന്നിരുന്നൂടെ എന്‍റെ കവിതയില്‍
ഇത്തിരി തീകാഞ്ഞു പൊയ്ക്കൂടേ?

Wednesday, February 1, 2012

ഏലസ്സ് : എ.അയ്യപ്പന്‍

ചുവന്ന കണ്ണുകളുള്ള
മന്ത്രവാദിനി
ഒരേലസ്സു ജപിച്ചു തന്നു .
ഇതരയില്‍ കെട്ടുക
ഭയരഹിതമായ ജീവിതത്തിന്
ഇതുപകരിക്കും
വിറയ്ക്കുന്ന കൈകളോടെ
ഏലസ്സ് വാങ്ങി
കറുത്ത ചരടില്‍ കോര്‍ത്ത്‌
അരയില്‍
അരഞ്ഞാണമാക്കി
അന്നുറങ്ങിയില്ല
അരക്കെട്ട് പൊള്ളി
അന്ധകാരത്തിലൂടെയോടി
ആഴിയില്‍ മുങ്ങി

അഗ്നിയെ അണയ്ക്കുവാനാകാതെ
എരിഞ്ഞു കൊണ്ടോടി
കറുത്ത മയില്‍ നൃത്തമാടി
പാറ പിളരുന്ന പൊട്ടിച്ചിരി കേട്ടു
ഭസ്മത്താല്‍ മുങ്ങിയവന്റെ
നഗ്ന താണ്ഡവം കണ്ടു
സംഭാരത്തിന്റെ മണ്‍പാത്രം
മുന്നില്‍ വീണു പൊട്ടിയപ്പോള്‍
നിശ്ച്ച്ചലതയുടെ ഒരു പുറ്റിലേക്ക്
ഉരഗത്തെ പോലെ ജൈവമിഴഞ്ഞു
ശരീരത്തിന്റെ രത്യയിലൂടെ
പല്‍ച്ചക്രങ്ങളുടെ രഥം പാഞ്ഞു പോകെ
ദുര്‍ദേവതകളുടെ ചരട് പൊട്ടി
ധവളധാരിയായ
പ്രഭാതമെത്തി .

Wednesday, January 18, 2012

മുരിങ്ങ: സച്ചിതാനന്ദന്‍


തെക്കു പുറത്തെ മുരിങ്ങമരം
എനിക്ക് നല്ല ഓര്‍മ്മയുണ്ട്
അതിന്‍റെ ഇലകളുടെ പച്ചപ്പ്‌
പിന്നെ ഞാന്‍ കണ്ടതു കാശിയില്‍
ഗംഗയുടെ നെയ്ത്തുകാര്‍ അവ
പട്ടാക്കി മുന്നിലേക്കിട്ടു തന്നു

മുരിങ്ങയില്‍ പൂക്കള്‍ പെരുകുമ്പോള്‍
ഞാന്‍ മാനത്തേയ്ക്ക് നോക്കും
നക്ഷത്രങ്ങള്‍ അവിടെത്തന്നെയുണ്ടോ
എന്നറിയാന്‍.
പിന്നെ ഓരോ നാളും നീണ്ടു വരുന്ന
ആ പച്ച വിരലുകള്‍
ഒരു ദിവസം അരിവാള്‍ത്തോട്ടിയില്‍ കുരുങ്ങി
തങ്ങള്‍ ചൂണ്ടിക്കൊണ്ടിരുന്ന അതേ
ഭൂമിയിലേക്ക്‌ വീണു പോകുമെന്നറിയാത്തവ.
എത്ര രക്ത ശൂന്യമായ മരണം,വെറും പച്ച

പക്ഷെ ചെണ്ടക്കോലുകള്‍ ഈമ്പിക്കുടിക്കുമ്പോള്‍
എത്ര പൂരങ്ങള്‍ നാവില്‍!
കുരുക്കള്‍ നാവില്‍ത്തടയുമ്പോള്‍
എത്ര മദന രാവുകള്‍ തൊണ്ടയില്‍!

ആ മുരിങ്ങ ഇന്നില്ല
അതിന്‍റെ കാല്‍ക്കലിരുന്നു കളിക്കാറുള്ള
കുട്ടിയുടെ കല്ലും കക്കയും
അന്‍പത്തേഴു മഴകളിലൊലിച്ച് പോയി
പിന്നെ,ചിതറിയ ചില വളപ്പൊട്ടുകള്‍
അവ മണ്ണിന്നടിയിലിപ്പോഴും കണ്ടേക്കും
ഇവിടെത്തന്നെ വളര്‍ന്നു പൂത്ത
മറ്റൊരു മുരിങ്ങയുടെ നിഴലില്‍
ആവിഷ്ട കൗമാരത്തിന്‍റെ
ഒരാകസ്മിക ജ്വാലയില്‍ പൊള്ളി
മറ്റൊരു പാവാടക്കാരിയുടെ കൈത്തണ്ടയില്‍ നിന്നു
സ്വയം പൊടിഞ്ഞു വീഴുന്നതും സ്വപ്നം കണ്ട് ....