Showing posts with label കുരീപ്പുഴ. Show all posts
Showing posts with label കുരീപ്പുഴ. Show all posts

Saturday, March 10, 2012

മൂന്നാം മുറി:കുരീപ്പുഴ ശ്രീകുമാര്‍

മൂന്നാം മുറിയില്‍ കസേരയിലിരിക്കുന്നു
കണ്ണട വെച്ചു മുഖം കുനിച്ചിട്ടൊരാള്‍
തൊട്ടടുത്തജ്ഞാത രേഖകള്‍ കോറിയ
പുസ്തകത്തില്‍ കണ്ണുറപ്പിച്ചു മറ്റൊരാള്‍
രക്തം കറുത്ത കൈ മുദ്രകള്‍ ചാര്‍ത്തിയ
ഭിത്തിയില്‍ തൂങ്ങും ചുവന്ന കുപ്പായത്തിന്‍
കൈയില്‍ നിന്നും മെയ്യിലേക്ക് ചിലന്തികള്‍
നെയ്ത വലയില്‍ കിനാവിന്‍റെ പല്ലുകള്‍

പിച്ചളക്കിണ്ടി നിറച്ചു ചാരായവും
പച്ചില ചീന്തില്‍ വറുത്ത മനസ്സുമായ്
കഷ്ട കാലത്തിന്‍റെ കാവല്‍ ഭടന്‍ വന്നു
മുട്ടുന്നു വാതിലില്‍ .
നീണ്ട നഖങ്ങള്‍ വന്നൊറ്റക്കതക്
തുറന്നു വാങ്ങിക്കൊണ്ട്
കൊട്ടിയടച്ചു മൗനത്തെ വിളിക്കുന്നു .
നാക്കിലൊരിത്തിരി ചാരായമിറ്റിച്ചു
വാക്കുകള്‍ കീറിയെടുത്ത രണ്ടാമനില്‍
ഭാഷയും ഭാവവും മര്‍ത്യജന്മത്തിന്‍റെ
ദോഷ ഫലത്തില്‍ പ്രകാശം പുരട്ടുന്നു .
ഏഴക്ഷമുള്ള പദങ്ങള്‍ ഭുജിച്ചു കൊ-
ണ്ടായുസ്സു നീട്ടി എടുത്തയാള്‍ പിന്നെയും
പാപ പ്രബന്ധം പതുക്കെപ്പടിച്ചര്‍ത്ഥ -
മാപിനി നോക്കിപ്പരതുന്നു വാക്കുകള്‍

‘സംഘ വിചാരണ വേണം,കിനാവിന്‍റെ
പക്ഷിയേക്കൊന്നു ഭക്ഷിച്ചു കാട്ടാളനെ
പച്ചയ്ക്ക് തീയിട്ടു കൊള്ളണം ,
കുന്നിന്‍റെയുച്ചി വൃക്ഷത്തില്‍
ശവം കൊളുത്തീടണം ’

കണ്ണട കൈയിലെടുത്തു തുടച്ചുകൊ -
ണ്ടൊന്നാമനൊന്നു ചോദിച്ചു -
കാട്ടാളനെ കണ്ടു പിടിക്കുന്നതെങ്ങനെ?

പുസ്തകത്തിന്‍ പുഴപ്പാടില്‍,അതിന്‍ കൃത്യ-
മുത്തരം തേടി നീന്തീടുന്നു മറ്റെയാള്‍
ഓലയോളങ്ങള്‍ മുറിച്ചു ഗ്രന്ഥത്തിന്റെ
നീലക്കയത്തില്‍ തിരഞ്ഞു മുങ്ങീടവേ
മൂന്നാം മുറിക്കു തീ കത്തി,ശവം തിന്നു -
പോകുവാന്‍ കാട്ടാളനെത്തീ പൊടുന്നനെ.

Tuesday, November 22, 2011

കങ്കാരു.:കുരീപ്പുഴ ശ്രീകുമാര്‍

കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍
ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു
ഒരു വസന്തത്തിന്റെ ദ്വീപിലേക്കെന്നെയും
വഴി തെറ്റിയെങ്കിലും കൊണ്ടു പോവില്ലമ്മ.

ഇവിടെ ഗ്രീഷ്മങ്ങളേയുള്ളൂ,നട്ടുച്ചയും
നിലവിളികളും ചേര്‍ന്നൊരുക്കുന്നു കുരുതികള്‍
മിഴി കൊഴിഞ്ഞിടവഴിയില്‍ വീഴുന്ന പകലുകള്‍

തുഴയൊടിഞ്ഞോടുവില്‍ച്ചുഴിക്കുള്ളിലാവുന്ന
ഹൃദയ ബന്ധങ്ങള്‍ ,ഇണപ്പക്ഷി തന്‍ സ്നേഹ -
രഹിതമാം ചിന്തയാല്‍ പുകയുന്ന കാവുകള്‍.
നിറുകയില്‍ പൂവാര്‍ന്ന ജലസര്‍പ്പമാകുന്നു
നില വിളക്കിന്‍ തടാകങ്ങളില്‍ ജീവന്റെ -
യെഴുതിരികള്‍,ഓര്‍മ്മപ്പറമ്പ് വിട്ടിഴയുന്ന-
ദിന രേഖയേറിക്കടക്കുന്നു രാവുകള്‍.

മരണഗിരി ചുറ്റിക്കിതയ്കും നിലാവുകള്‍
പഥികന്റെ ഭാണ്ഡം പൊലിക്കുന്ന നോവുകള്‍.
ഉടയും കിനാവുമായുത്രാട രാത്രികള്‍
ഉലയില്‍ പഴുക്കുന്ന സംഗീത മാത്രകള്‍ .
നിറയെ മോഹത്തിന്‍ ശവങ്ങള്‍ പുതച്ചു കൊ -
ണ്ടിവിടെയൊഴുകുന്നു ദു:ഖത്തിന്‍ മഹാനദി.

കനല്‍ വഴിയിലൂടമ്മ പോകുന്നു പിന്നെയും
കരിയും മനസ്സിന്റെ സാക്ഷിയാവുന്നു ഞാന്‍ .

ജനലരികിലാരോ മറിഞ്ഞു വീഴുന്നുണ്ട്‌
ജനുവരി സന്ധ്യയോ സാഗര കന്യയോ ?
നിലവറയിലാരോ തകര്‍ന്നു തേങ്ങുന്നുണ്ട്
നില തെറ്റിയെത്തിയ വര്‍ഷ പ്രതീക്ഷയോ ?
കടല്‍ കാര്‍ന്നു തിന്നും തുരുത്ത് കാണുന്നുണ്ട്
തിരയില്‍ തകര്‍ന്നതേതുണ്ണി തന്‍ സ്വപ്നമോ?

വലതു ദിക്കില്‍ മുറിപ്പാടിന്റെ കുരിശുമായ്
ഭടനൊരാളായുധത്തേപ്പുണര്‍ന്നീടുന്നു.
ഇടതു ദിക്കില്‍ കൊടികള്‍ കത്തിച്ചു കൊണ്ടൊരാള്‍
ജനപര്‍വതത്തെയിളക്കിയോടിക്കുന്നു .
വിരലിന്റെ ചലനത്തിനൊപ്പമിരു പാവകള്‍
പ്രണയം കുടിച്ചു നൂല്‍തുമ്പില്‍ കിടക്കുന്നു .
വിട വാങ്ങുവാന്‍ പടിയില്‍ മുട്ടുന്ന പ്രാണന്റെ

തുടിയില്‍ കുടുങ്ങിയൊടുങ്ങുന്നു വാസ്തവം .

മഴയുപേക്ഷിച്ച മണല്‍ക്കാട്ടിലൂടമ്മ
മകനെയും കൊണ്ടു കുതിക്കുന്നു പിന്നെയും
ചുഴികള്‍ ചൂണ്ടുന്നിടത്തു തീപ്പൊരികളും
പഴയ സംഘത്തിന്‍റെയസ്ഥികൂടങ്ങളും
മണ്‍തരിയുയര്‍ത്തുന്ന വന്‍ഗോപുരങ്ങളും
കണ്ണു വേവുന്ന വിദൂര ദൃശ്യങ്ങളും
മണലുമാകാശവും ചേരുന്നിടത്ത്‌ പോയ്‌
മറയുന്ന സൂര്യന്‍റെ പൊള്ളിയ ശരീരവും
അടിമകള്‍ ചങ്ങലച്ചുമടുമായ് മൃത്യുവിന്‍
പൊടിവിരിപ്പിന്മേലമര്‍ന്ന ചരിത്രവും

അറിവിന്റെ മുള്ളും മുടിയും വിഴുങ്ങി ഞാന്‍
തുടരെ വിങ്ങുമ്പോള്‍ കിതയ്ക്കുന്നോരമ്മയെന്‍
ചെവിയില്‍ മന്ത്രിച്ചു -
‘നിനക്കിറങ്ങാനുള്ള സമയമായ് ’

കാഴ്ച നശിച്ചിരിക്കുന്നു ഞാന്‍ .

Wednesday, October 19, 2011

ഏകലവ്യന്‍:കുരീപ്പുഴ ശ്രീകുമാര്‍

അമ്മവിരല്‍ ചോദിച്ച
നീചനാണെന്‍ ഗുരു,
തിന്മയുടെ മര്‍ത്യാവതാരം.

ഇല്ലെങ്കിലെന്ത് വലംകൈ-
വിരല്‍? എനി-
യ്ക്കുള്ളതെന്‍ ഹൃദയപ-
ക്ഷത്തിന്നിടംവിരല്‍!

കൊല്ലാന്‍ വരട്ടെ,
വരുന്ന മൃഗങ്ങളെ,
വെല്ലുവാനാണെന്റെ
ജന്മം..

നഗ്നകവിതകള്‍:കുരീപ്പുഴ

1 .തപാല്‍മുദ്ര

ഗോഡ്സെക്കു
പോസ്ടോഫീസില്‍
ജോലികിട്ടി.

മൂപ്പര്
ആഹ്ലാദഭരിതനാണ്.

ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര കൊണ്ട്
ഗാന്ധിയെ.......

2 .കുടം

മമ്മീ മമ്മീ
കുടം എന്നെഴുതാന്‍
നാന്‍ പഠിച്ചു.

എങ്ങനാ മോളെ?

ആദ്യം കു എഴുതണം
പിന്നെ എസും സീറോയും.

കര്‍ത്താവെ
കുവിനുംകൂടി ഇംഗ്ളീഷ് തന്നു
ന്‍റെ മോളെ രക്ഷിക്കണേ.

3.കാളി

കാളിയമ്പലത്തിലെ
കാണിക്കകളുടെ
കണക്കെടുത്തപ്പോള്‍
അമ്പലക്കമ്മിറ്റി
അമ്പരന്നു.

ഒരു പൊതി.
അതില്‍
ബ്ലൌസും ബ്രായും.



4.കല്യാണം

മാറ്റിനി കഴിഞ്ഞ്
ഹോട്ടല്‍ മുറിവിട്ട്‌
കാറ്റുകൊള്ളാനിരുന്നപ്പോള്‍
കടല്‍ പറഞ്ഞു.

ഇത്രെമൊക്കെയായില്ലേ
ഇനി കല്യാണിച്ചൂടെ?

ഇണകളുടെ മുഖം ചുവന്നു.

കാശും കാറും
ജാതിയും ജാതകവും
നോക്കാതെയോ?

കടലമ്മേ കടലമ്മേ
കളിയല്ല കല്യാണം.

5.പെണ്ണെഴുത്ത്

ചേട്ടാ ഞാനിന്നൊരു
ചെടി നട്ടു.
അയാള്‍ തടം നനച്ചു.

ചേട്ടാ ഞാനിന്നൊരു
പുതിയ കറി വെച്ചു.
അയാള്‍ അത്താഴിച്ച്ച് അഭിനന്ദിച്ചു.

ചേട്ടാ ഞാനിന്നൊരു
കഥ എഴുതി.
അന്ന് ആ വീട്ടില്‍
സ്റ്റൌ പൊട്ടിത്തെറിച്ചു.

6.ദൈവവിളി

ഹലോ,വക്കീലല്ലേ?
അതെ.
ഇത് ദൈവം.
എന്തേ വിളിച്ചത്?
നിങ്ങളുടെ നാട്
ദൈവത്തിന്റെ സ്വന്തം നാട്
എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ?
ഉടന്‍ ഫയല്‍ ചെയ്യണം
മാനനഷ്ടക്കേസ്

7.കൃഷി

പതിനാലു കാരി
പെണ്‍കുട്ടീ
അടുത്ത കൊല്ലം
നിന്നെ കെട്ടിക്കട്ടെ?

ശ്ശോ,നിക്ക്
സ്കൂളില്‍ പോണം .

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?

ശ്ശോ ,നിക്ക്
ടുഷന് പോണം .

മതങ്ങളും കോടതികളും
മീശ പിരിച്ചു.
വയലിനോടു ചോദിച്ചിട്ട് വേണോ
കൃഷി ഇറക്കാന്‍?

8.ഗള്‍ഫ് യുദ്ധം

സ്റ്റാഫ് റൂമില്‍
ഗള്‍ഫ് യുദ്ധം.

നൂറ്റൊന്നു സാരിയുണ്ടെന്നു
ശ്യാമള ടീച്ചര്‍ .
നൂറേ കാണുന്നു
ഷക്കീല ടീച്ചര്‍ .

യുദ്ധാവസാനം
രണ്ടു നിരപരാധികള്‍
ക്ലാസ് മുറിയില്‍ മരിച്ചു കിടന്നു.

ഫിസിക്സും കെമിസ്ട്രിയും.

9.ജ്യോത്സ്യന്‍
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്.

10.രാഹുകാലം

ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം.

Monday, October 17, 2011

ജെസ്സി :കുരീപ്പുഴ ശ്രീകുമാര്‍

` ജെസ്സീ നിനക്കെന്തു തോന്നി?.

പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?

കാറ്റിന്റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍ ...
‍മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ..?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തുമൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കിനാം നില്‍ക്കവേ,
നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പെട്ടു നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
ചുറ്റും മുഖം മൂടി നിന്നെനോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

കണ്ണീരുറഞ്ഞനിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
പ്രേമം പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധ സമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീന്തീടവേ...

കണ്ടോ പരസ്‌പരം ജെസ്സീ.. ?

കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
മാംസകീടങ്ങളെ തെറ്റിന്‍തരങ്ങളെ?
താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ,
ജെസ്സീ നിനക്കെന്തു തോന്നീ?
ജെസ്സീ നിനക്കെന്തു തോന്നി?