Wednesday, February 15, 2012

മകള്‍ : സച്ചിതാനന്ദന്‍

എന്‍റെ മുപ്പതുകാരിയായ മകളെ
ഞാന്‍ പിന്നെയും കാണുന്നു
ആറുമാസക്കാരിയായി.

ഞാനവളെ കുളിപ്പിക്കുന്നു
മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും
മുഴുവന്‍ കഴുകിക്കളയുന്നു.
അപ്പോള്‍ അവള്‍ അമിച്ചായിയുടെ
ഒരു കൊച്ചു കവിത പോലെ
സ്വര്‍ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്നു
കുഞ്ഞിത്തോര്‍ത്തു കാലത്തില്‍ നനയുന്നു

ജനലഴികളെ പിയാനോക്കട്ടകളാക്കി
ബിഥോവന്‍ മര്‍ത്യന്‍റെതല്ലാത്ത
കൈകളുയര്‍ത്തി നില്‍ക്കുന്നു
മകള്‍ ഒരു സിംഫണിയ്ക്കകത്ത്‌ നിന്നു
പുറത്തു വന്ന് എന്നെ ആശ്ലേഷിക്കാന്‍
പനിനീര്‍ക്കൈകള്‍ നീട്ടുന്നു

വെളിയില്‍ മഴയുടെ ബിഹാഗ്
കിശോരി അമോന്‍കര്‍

Wednesday, February 8, 2012

ഇത്തിരിനേരത്തേയ്ക്ക്‌ -പവിത്രന്‍ തീക്കുനി

പുലര്‍ച്ചയ്ക്കുമുമ്പേ
പാഞ്ഞുപോകും വണ്ടിയില്‍
ആള്‍ത്തിരക്കിലൊറ്റയ്ക്കിരിക്കുവോളേ..

പുറത്തേയ്ക്കു കൊഴിഞ്ഞ
നിന്‍റെ മിഴികളോടല്ല
കോതിയൊതുക്കി വകഞ്ഞുവക്കാത്ത
ചെമ്പന്‍ മുടിയിലെ വാടിയ മുല്ലകളോടല്ല
വെള്ളിരോമങ്ങള്‍ നിറഞ്ഞ്‌
മെല്ലിച്ചുണങ്ങിയ കണങ്കാലുകളോടല്ല
തട്ടിയുരഞ്ഞേതുമാത്രയും പൊട്ടിയേക്കാവുന്ന
കുപ്പിവളകളോടല്ല
ഉലഞ്ഞുമുഷിഞ്ഞ ഉടുപ്പുകള്‍ക്കുള്ളില്‍
ഉദയംകാക്കുമുന്മാദങ്ങളോടല്ല,
നിന്നോടുമല്ല..

എന്‍റെ പെങ്ങളേ
കാലങ്ങളായി നിന്‍റെ കരളിലിരുന്ന്‌
നനഞ്ഞു നനഞ്ഞു മരവിച്ചതിനോടാണ്‌
ഇത്തിരിനേരത്തേക്കെങ്കിലും
വന്നിരുന്നൂടെ എന്‍റെ കവിതയില്‍
ഇത്തിരി തീകാഞ്ഞു പൊയ്ക്കൂടേ?

Wednesday, February 1, 2012

ഏലസ്സ് : എ.അയ്യപ്പന്‍

ചുവന്ന കണ്ണുകളുള്ള
മന്ത്രവാദിനി
ഒരേലസ്സു ജപിച്ചു തന്നു .
ഇതരയില്‍ കെട്ടുക
ഭയരഹിതമായ ജീവിതത്തിന്
ഇതുപകരിക്കും
വിറയ്ക്കുന്ന കൈകളോടെ
ഏലസ്സ് വാങ്ങി
കറുത്ത ചരടില്‍ കോര്‍ത്ത്‌
അരയില്‍
അരഞ്ഞാണമാക്കി
അന്നുറങ്ങിയില്ല
അരക്കെട്ട് പൊള്ളി
അന്ധകാരത്തിലൂടെയോടി
ആഴിയില്‍ മുങ്ങി

അഗ്നിയെ അണയ്ക്കുവാനാകാതെ
എരിഞ്ഞു കൊണ്ടോടി
കറുത്ത മയില്‍ നൃത്തമാടി
പാറ പിളരുന്ന പൊട്ടിച്ചിരി കേട്ടു
ഭസ്മത്താല്‍ മുങ്ങിയവന്റെ
നഗ്ന താണ്ഡവം കണ്ടു
സംഭാരത്തിന്റെ മണ്‍പാത്രം
മുന്നില്‍ വീണു പൊട്ടിയപ്പോള്‍
നിശ്ച്ച്ചലതയുടെ ഒരു പുറ്റിലേക്ക്
ഉരഗത്തെ പോലെ ജൈവമിഴഞ്ഞു
ശരീരത്തിന്റെ രത്യയിലൂടെ
പല്‍ച്ചക്രങ്ങളുടെ രഥം പാഞ്ഞു പോകെ
ദുര്‍ദേവതകളുടെ ചരട് പൊട്ടി
ധവളധാരിയായ
പ്രഭാതമെത്തി .

Wednesday, January 18, 2012

മുരിങ്ങ: സച്ചിതാനന്ദന്‍


തെക്കു പുറത്തെ മുരിങ്ങമരം
എനിക്ക് നല്ല ഓര്‍മ്മയുണ്ട്
അതിന്‍റെ ഇലകളുടെ പച്ചപ്പ്‌
പിന്നെ ഞാന്‍ കണ്ടതു കാശിയില്‍
ഗംഗയുടെ നെയ്ത്തുകാര്‍ അവ
പട്ടാക്കി മുന്നിലേക്കിട്ടു തന്നു

മുരിങ്ങയില്‍ പൂക്കള്‍ പെരുകുമ്പോള്‍
ഞാന്‍ മാനത്തേയ്ക്ക് നോക്കും
നക്ഷത്രങ്ങള്‍ അവിടെത്തന്നെയുണ്ടോ
എന്നറിയാന്‍.
പിന്നെ ഓരോ നാളും നീണ്ടു വരുന്ന
ആ പച്ച വിരലുകള്‍
ഒരു ദിവസം അരിവാള്‍ത്തോട്ടിയില്‍ കുരുങ്ങി
തങ്ങള്‍ ചൂണ്ടിക്കൊണ്ടിരുന്ന അതേ
ഭൂമിയിലേക്ക്‌ വീണു പോകുമെന്നറിയാത്തവ.
എത്ര രക്ത ശൂന്യമായ മരണം,വെറും പച്ച

പക്ഷെ ചെണ്ടക്കോലുകള്‍ ഈമ്പിക്കുടിക്കുമ്പോള്‍
എത്ര പൂരങ്ങള്‍ നാവില്‍!
കുരുക്കള്‍ നാവില്‍ത്തടയുമ്പോള്‍
എത്ര മദന രാവുകള്‍ തൊണ്ടയില്‍!

ആ മുരിങ്ങ ഇന്നില്ല
അതിന്‍റെ കാല്‍ക്കലിരുന്നു കളിക്കാറുള്ള
കുട്ടിയുടെ കല്ലും കക്കയും
അന്‍പത്തേഴു മഴകളിലൊലിച്ച് പോയി
പിന്നെ,ചിതറിയ ചില വളപ്പൊട്ടുകള്‍
അവ മണ്ണിന്നടിയിലിപ്പോഴും കണ്ടേക്കും
ഇവിടെത്തന്നെ വളര്‍ന്നു പൂത്ത
മറ്റൊരു മുരിങ്ങയുടെ നിഴലില്‍
ആവിഷ്ട കൗമാരത്തിന്‍റെ
ഒരാകസ്മിക ജ്വാലയില്‍ പൊള്ളി
മറ്റൊരു പാവാടക്കാരിയുടെ കൈത്തണ്ടയില്‍ നിന്നു
സ്വയം പൊടിഞ്ഞു വീഴുന്നതും സ്വപ്നം കണ്ട് ....

Tuesday, November 22, 2011

കങ്കാരു.:കുരീപ്പുഴ ശ്രീകുമാര്‍

കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍
ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു
ഒരു വസന്തത്തിന്റെ ദ്വീപിലേക്കെന്നെയും
വഴി തെറ്റിയെങ്കിലും കൊണ്ടു പോവില്ലമ്മ.

ഇവിടെ ഗ്രീഷ്മങ്ങളേയുള്ളൂ,നട്ടുച്ചയും
നിലവിളികളും ചേര്‍ന്നൊരുക്കുന്നു കുരുതികള്‍
മിഴി കൊഴിഞ്ഞിടവഴിയില്‍ വീഴുന്ന പകലുകള്‍

തുഴയൊടിഞ്ഞോടുവില്‍ച്ചുഴിക്കുള്ളിലാവുന്ന
ഹൃദയ ബന്ധങ്ങള്‍ ,ഇണപ്പക്ഷി തന്‍ സ്നേഹ -
രഹിതമാം ചിന്തയാല്‍ പുകയുന്ന കാവുകള്‍.
നിറുകയില്‍ പൂവാര്‍ന്ന ജലസര്‍പ്പമാകുന്നു
നില വിളക്കിന്‍ തടാകങ്ങളില്‍ ജീവന്റെ -
യെഴുതിരികള്‍,ഓര്‍മ്മപ്പറമ്പ് വിട്ടിഴയുന്ന-
ദിന രേഖയേറിക്കടക്കുന്നു രാവുകള്‍.

മരണഗിരി ചുറ്റിക്കിതയ്കും നിലാവുകള്‍
പഥികന്റെ ഭാണ്ഡം പൊലിക്കുന്ന നോവുകള്‍.
ഉടയും കിനാവുമായുത്രാട രാത്രികള്‍
ഉലയില്‍ പഴുക്കുന്ന സംഗീത മാത്രകള്‍ .
നിറയെ മോഹത്തിന്‍ ശവങ്ങള്‍ പുതച്ചു കൊ -
ണ്ടിവിടെയൊഴുകുന്നു ദു:ഖത്തിന്‍ മഹാനദി.

കനല്‍ വഴിയിലൂടമ്മ പോകുന്നു പിന്നെയും
കരിയും മനസ്സിന്റെ സാക്ഷിയാവുന്നു ഞാന്‍ .

ജനലരികിലാരോ മറിഞ്ഞു വീഴുന്നുണ്ട്‌
ജനുവരി സന്ധ്യയോ സാഗര കന്യയോ ?
നിലവറയിലാരോ തകര്‍ന്നു തേങ്ങുന്നുണ്ട്
നില തെറ്റിയെത്തിയ വര്‍ഷ പ്രതീക്ഷയോ ?
കടല്‍ കാര്‍ന്നു തിന്നും തുരുത്ത് കാണുന്നുണ്ട്
തിരയില്‍ തകര്‍ന്നതേതുണ്ണി തന്‍ സ്വപ്നമോ?

വലതു ദിക്കില്‍ മുറിപ്പാടിന്റെ കുരിശുമായ്
ഭടനൊരാളായുധത്തേപ്പുണര്‍ന്നീടുന്നു.
ഇടതു ദിക്കില്‍ കൊടികള്‍ കത്തിച്ചു കൊണ്ടൊരാള്‍
ജനപര്‍വതത്തെയിളക്കിയോടിക്കുന്നു .
വിരലിന്റെ ചലനത്തിനൊപ്പമിരു പാവകള്‍
പ്രണയം കുടിച്ചു നൂല്‍തുമ്പില്‍ കിടക്കുന്നു .
വിട വാങ്ങുവാന്‍ പടിയില്‍ മുട്ടുന്ന പ്രാണന്റെ

തുടിയില്‍ കുടുങ്ങിയൊടുങ്ങുന്നു വാസ്തവം .

മഴയുപേക്ഷിച്ച മണല്‍ക്കാട്ടിലൂടമ്മ
മകനെയും കൊണ്ടു കുതിക്കുന്നു പിന്നെയും
ചുഴികള്‍ ചൂണ്ടുന്നിടത്തു തീപ്പൊരികളും
പഴയ സംഘത്തിന്‍റെയസ്ഥികൂടങ്ങളും
മണ്‍തരിയുയര്‍ത്തുന്ന വന്‍ഗോപുരങ്ങളും
കണ്ണു വേവുന്ന വിദൂര ദൃശ്യങ്ങളും
മണലുമാകാശവും ചേരുന്നിടത്ത്‌ പോയ്‌
മറയുന്ന സൂര്യന്‍റെ പൊള്ളിയ ശരീരവും
അടിമകള്‍ ചങ്ങലച്ചുമടുമായ് മൃത്യുവിന്‍
പൊടിവിരിപ്പിന്മേലമര്‍ന്ന ചരിത്രവും

അറിവിന്റെ മുള്ളും മുടിയും വിഴുങ്ങി ഞാന്‍
തുടരെ വിങ്ങുമ്പോള്‍ കിതയ്ക്കുന്നോരമ്മയെന്‍
ചെവിയില്‍ മന്ത്രിച്ചു -
‘നിനക്കിറങ്ങാനുള്ള സമയമായ് ’

കാഴ്ച നശിച്ചിരിക്കുന്നു ഞാന്‍ .

Friday, November 11, 2011

പോയ കാലം:എ.അയ്യപ്പന്‍

കാലമെത്രയായ്
ശാന്തമായൊഴുകുന്ന
പുഴ കണ്ടിട്ട്,
ശവം പോലെയുറങ്ങുന്ന
തടാകം കണ്ടിട്ട്,

കൂട് വിട്ട്,
കൂട്ട് വിട്ട്,
ഒറ്റയ്ക്ക് വൃക്ഷത്തില്‍
പക്ഷിയെക്കണ്ടിട്ട്,
കുഞ്ഞാടുകള്‍ മേയുന്ന
കുന്നുകള്‍ കണ്ടിട്ട്,
തെച്ചി മാത്രം പൂത്തു നിന്ന
മുറ്റം കണ്ടിട്ട്,
ഞാന്‍ വിതച്ച വിത്തിന്റെ
പൂവ് കണ്ടിട്ട്,
കാത്തിരിക്കും പെണ്ണിന്‍റെ
കണ്ണു കണ്ടിട്ട്,

കാലമെത്രയായ്,
തെറിച്ചു പോയ ചിലമ്പിന്റെ
തേങ്ങല്‍ കേട്ടിട്ട്,
ശംഖെനിക്കു തന്ന
പൊരുളു കേട്ടിട്ട്,

കാലമെത്രയായ്,
കാലമെത്രയായ്
അശ്വത്ഥം തന്നിരുന്ന
തണല്‍ കൊണ്ടിട്ട്,
കടെലെനിക്ക് തന്നിരുന്ന
കാറ്റു കൊണ്ടിട്ട്,
പ്രേമത്താല്‍ പെണ്ണിന്‍റെ
നഖം കൊണ്ടിട്ട്,

കാലമെത്രയായ്,
കാലത്തിന്‍ മുറിവിന്റെ
നോവറിഞ്ഞിട്ട് ,
രതിയാല്‍ നിമഗ്നമാകും
സുഖമറിഞ്ഞിട്ട്,

കാലമെത്രയായ്
അന്ധനായ്‌,
ബധിരനായ്,

കാലമെത്രയായ്..........

Thursday, November 10, 2011

ഉള്ളടക്കം:സെബാസ്റ്റ്യന്‍

എത്ര ഇഷ്ടപ്പെടാം
ഒരാള്‍ക്ക് ഒരാളെ????

ഉള്ളിന്‍റെ അറയില്‍
മറ്റയാളെ
മുഴുവനോടെ അടച്ച്
താക്കോല്‍ മറ്റേതോ
ഭൂമിയിലേക്ക്‌ കളഞ്ഞ്,,,,

എല്ലാ അറകളെയും അടയ്ക്കാവുന്ന
ഒരു വലിയ അറയാകാം
ഒരാളുടെ ഉള്ള്.
അയാളും
അത്രത്തോളും വലുതായ്
അതിനുള്ളില്‍..

അന്ന് വലിച്ചെറിഞ്ഞ താക്കോല്‍
കണ്ടു പിടിക്കല്ലേ കാലമേ
അടഞ്ഞ പടി ഈ ഉള്ള്
അങ്ങനെ.....