Thursday, July 7, 2011

വ്യര്‍ത്ഥ മാസത്തിലെ കഷ്ട രാത്രി..ബാലചന്ദ്രന്‍ ചുള്ളിക്കാട്

അതിഥികള്‍ പൊയ്ക്കഴിഞ്ഞു
കാലൊച്ചകള്‍ തെരുവില്‍ വേച്ചോടുങ്ങുന്നു
മനസ്സിന്റെ തറ നിറയെസ്സിഗരട്ടു കുറ്റികള്‍
ഫലിത ഭാഷണോച്ച്ചിഷ്ടങ്ങള്‍
മേശ മേല്‍,
പകുതി മോന്തിയ പാന പാത്രങ്ങളില്‍
മറവി തന്‍ ജലം
നാല്പതു വാട്ടിന്റെ പനിവെളിച്ചത്തില്‍,
ഈ സത്രഭിത്തിയില്‍,
അപഥ സഞ്ചാരിയായൊരാത്മാവിന്റെ
വികൃത ചിത്രം വരയ്കയാണെന്‍ നിഴല്‍

ഇനിയുറങ്ങാം
ക്ഷണിക്കുക നിദ്രയെ.
മധുരമായിനീ സംഗീതയന്ത്രമേ.
ഹരി പകരുന്ന ഗാഡമുരളിയില്‍
ഒരു ഹൃദയം നിറയെപ്പരിഭവം.
ബധിര വര്‍ഷങ്ങള്‍ തന്‍ തമോരാശിയെ
വിധുരമാക്കുന്ന നാദചന്ദ്രോദയം
അടിയുടുപ്പുകള്‍ പോലെ വികാരങ്ങള്‍
മലിനമായിക്കഴിഞ്ഞെങ്കിലും സഖീ,
ലവണ ഗാനമിരമ്പിയെന്‍ ജീവനില്‍
കരകവിയുന്നു കാത്തിരിപ്പിന്‍ കടല്‍.

കുടല്‍ പെരുക്കുന്നു
ജാരേന്ദ്രിയങ്ങളില്‍ ദുരചൊരുക്കുന്നു
മസ്തിഷ്ക ശാലയില്‍
തകര വാദ്യം മുഴക്കുന്നു പിന്നെയും
നഗരരാത്രിതന്‍ നിര്‍ന്നിദ്ര ജീവിതം.

ക്ഷമ പറയുവാന്‍ വീര്‍പ്പുമുട്ടും
പരസ്പരസമുദ്രങ്ങള്‍ നെഞ്ചിലടക്കി നാം
ഒരു ശരല്‍ക്കാല സായന്തനത്തിന്റെ
കരയില്‍ നിന്നും പിരിഞ്ഞു പോകുമ്പോഴും
വെയില്‍ പുരണ്ടാതാം നിന്‍ വിരല്‍ക്കൂമ്പിന്റെ
മൃദുല കമ്പനമെന്‍ കൈ ഞരമ്പുകള്‍-
ക്കറിയുവാന്‍ കഴിഞ്ഞിട്ടില്ല,മാനസം
മുറുകിടുംപോഴും നിന്റെ കണ്‍ പീലി തന്‍
നനവു ചുണ്ടു കൊണ്ടൊപ്പിയിട്ടില്ല ഞാന്‍.
ഇരുളുമോര്‍മ്മ തന്‍ സീമയില്‍ച്ചുംബിക്കു-
മിരു സമാന്തര രേഖകളല്ലി നാം?
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിനക്കരയിക്കരെ-
കടവു തോണി കിട്ടാതെ നില്‍ക്കുന്നവര്‍!
ഹരി വെറും മുളന്തണ്ടിനാല്‍ ലോകത്തെ
മുഴുവനുമൊരു തേങ്ങലായ് മാറ്റുമ്പോള്‍,
ചിരസുഹൃത്തെ,വിഫല രേതസ്സിന്റെ
കറ പുരണ്ടോരിപ്പാപ തല്പ്പത്തിലും
മരണമറ്റ ജന്മാന്തര സൗഹൃദം
പുണരുകയാണ് ജീര്‍ണിച്ച ജീവനെ.

ഇനിയുമോര്‍ക്കുവാനെന്തുള്ളൂ ഹാ സഖീ,
മണലില്‍ ഞാനെന്‍ മുരടന്‍ വിരലുകൊ-
ണ്ടെഴുതി വായിച്ച നിന്റെ നാമാക്ഷരം
കടലെടുത്തതും കണ്ണീരഴിഞ്ഞതും.

വരികയായ് നിദ്ര
ബോധന്തരങ്ങളില്‍ക്കെടുക നീ
എന്റെ ജന്മനക്ഷത്രമേ
അകലെ
ദു:സ്വപ്ന പീഡിതനാമൊരു
തെരുവുകുട്ടിയുണര്‍ന്നു കരഞ്ഞുവോ?

No comments:

Post a Comment