Thursday, September 29, 2011

അളവറ്റവൾ : നെരൂദ

ഈ കൈകൾ കാണുന്നുവോ നീ?
ഭൂമിയളന്നവയാണവ,
ധാതുവും ധാന്യവും ചേറിയവയാണവ,
യുദ്ധവും സമാധാനവും നടത്തിയവയാണവ,
കടലും പുഴയും ജയിച്ചവയാണവ,
എന്നിട്ടുമെന്റെ കുഞ്ഞേ,
ഗോതമ്പുമണിയേ, പൊടിക്കുരുവീ,
അവയിലൊതുങ്ങുന്നോളല്ലല്ലോ നീ.
നിന്റെ മാറത്തുറങ്ങുന്ന, പാറുന്ന
മാടപ്രാവുകളെത്തേടിയുഴലുകയാണവ,
നിന്റെ കാലുകൾ താണ്ടുകയാണവ,
നിന്റെയരക്കെട്ടിന്റെ വെട്ടത്തിൽ
ചുറയിട്ടുകിടക്കുകയാണവ.
കടലിനെക്കാ,ളതിന്റെ കൈവഴികളെക്കാൾ
അക്ഷയമായ നിധിയാണെനിക്കു നീ.
വിളവെടുക്കുന്ന മണ്ണു പോലെ
വെളുത്തവൾ, നീലിച്ചവൾ ,
പരപ്പാർന്നവളാണു നീ.
എനിക്കു മോഹം,
നിന്റെ ചോടു മുതൽ നെറുക വരെ
ജീവനൊടുങ്ങുവോളമാദേശ-
ത്തലഞ്ഞു നടക്കാൻ.

(വിവര്‍ത്തനം:വി.രവികുമാർ)

No comments:

Post a Comment