Thursday, September 1, 2011

മഴ - ദുന്‍യാ മിഖായേല്‍

ഒന്നാംതുള്ളി

ദൈവത്തിന്റെ മഴ
താഴേക്ക്‌ തുള്ളിയായി
പതി
ക്കുമ്പോള്‍
പ്രിയ സുഹൃത്തേ
മിണ്ടാതിരിക്കൂ
അല്ലെങ്കില്‍ നിങ്ങളുടെ
വാക്കുകള്‍ നനഞ്ഞുപോകും.

രണ്ടാംതുള്ളി

ചാവുകടലിനരികെ
ദുഃഖാര്‍ത്തമായ
ഓടക്കുഴല്‍ തേങ്ങുന്നു
മരിച്ചവര്‍
കടലില്‍ നിന്നും
ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.
ആകാംക്ഷയോടെയാണ്‌
നോക്കി നിന്നത്‌.
ശ്രദ്ധിക്കുക:
മരിച്ച നന്‍മകള്‍
പുനര്‍ജനിക്കുന്നു.

മൂന്നാം തുള്ളി

എന്താണത്‌
എന്റെ ഹൃദയം.
അതിനുള്ളില്‍
ഒന്നും തുടക്കുന്നില്ല.
എടുത്തുകൊണ്ടു പോകൂ.
എങ്കിലും, പക്ഷികള്‍
രാത്രികളില്‍
എവിടെ ചേക്കേറും.

നാലാം തുള്ളി

ഒരു കടല്‍കൊറ്റി
പറന്നു നടക്കുന്നു.
ലക്ഷക്കണക്കിന്‌
കണ്ണാടികളില്‍
സ്വയം പ്രതിഫിച്ച്‌
ചിറകുകള്‍ നൂറായിരമായി
കണ്ണാടികളില്‍ വീണുടയുന്നു.

അഞ്ചാം തുള്ളി

ഇടനാഴികള്‍ക്ക്‌
എന്റെ ഹൃദയമാണ്‌.
ഇടനാഴികള്‍
വിശാലമായ മുറികളിലേക്കും
മുറികള്‍ ജനാലകളിലേക്കും
ജനാലകള്‍ നിന്റെ ഹൃദയത്തിലേക്കും
നയിക്കുന്നു.

ആറാം തുള്ളി

എന്നില്‍ ഹൃദയം.
ഹൃദയത്തില്‍ ചുമരുകള്‍.
ചുമരില്‍ വിള്ളല്‍.
വിള്ളലില്‍ മരിച്ച കാറ്റ്‌.

ഏഴാം തുള്ളി

കാപ്പി തണുത്തിരിക്കുന്നു
സുഹൃത്തെ, ഞാനെന്ത്‌ ചെയ്യും.
ചാടി രക്ഷപ്പെടാന്‍ ഇടമില്ല.
കണ്ണുനീര്‍ തുള്ളി
പതിക്കും പോലെ
എനിക്കുവേണ്ടി വീണു മരിക്കാന്‍
പറവകളില്ല.
എന്റെ ഹൃദയത്തിലല്ലാതെ
മറ്റെവിടെയും പച്ചപ്പില്ല.
സൂര്യകാന്തികള്‍ ഇക്കാലത്ത്‌
വിരിയാറില്ല.
ഞാന്‍ എന്ന സര്‍വനാമത്തെയല്ലാതെ
മറ്റൊന്നും ഭാഷക്ക്‌ മനസ്സിലാകുന്നില്ല.
എന്റെ സുഹൃത്തെ, കാപ്പിക്ക്‌ കൊടും തണുപ്പ്‌.

എട്ടാം തുള്ളി

ഞാന്‍ നിന്നിലേക്ക്‌
മടങ്ങിയെത്തുന്നു.
എങ്കിലും എന്റെ ഹൃദയത്തിന്‍ നീല
മലയുടെ പച്ച.
പ്രഭാതത്തിന്റെ കറുപ്പ്‌.
ഉറക്കം തൂങ്ങലിന്റെ വെള്ള
എന്നിവയൊന്നും
എന്റെ പക്കലില്ല.
ഇതിനര്‍ഥം ഞാന്‍
നിന്നിലേക്ക്‌ മടങ്ങിയെത്തിയിട്ടില്ലെന്നാണോ.

ഒമ്പതാം തുള്ളി

പകലില്‍
ഞാന്‍ നിന്റെ
കുഴിമാടം സന്ദര്‍ശിച്ചു.
ഓര്‍മക്കായി
അവിടെ പറവകള്‍
മുട്ടിയിരിക്കുന്നു.
രാത്രി എനിക്ക്‌
സ്വപ്‌നമുണ്ടായി.
ഞാനായിരുന്നു
അതിലെ സാക്ഷി.

പത്താംതുള്ളി

സായാഹ്‌നത്തിന്‌ വെളുപ്പ്‌.
ഹൃദയം ഹിമക്കട്ടയുടെ ശവപ്പുര.
ചരിത്രം ഹിമാനി.
കണ്ണുകള്‍
ബഗ്‌ദാദ്‌ ഒബ്‌സര്‍വറിലെ
നിന്റെ കയ്യുകള്‍.
ജോലി ഒഴിവുകോളത്തില്‍
പടര്‍ന്ന മഞ്ഞ്‌.
എന്റെ ഗ്ലാസിലേക്ക്‌
വെയ്‌റ്റര്‍
രണ്ട്‌ ഐസ്‌കഷണങ്ങള്‍
ഇട്ടു.
ഇതു കൊണ്ടായിരിക്കുമോ
ഐസ്‌ കൊണ്ട്‌
കലമ്പല്‍ കൂട്ടുന്ന
സുഹുത്തുക്കളെ
ഹൃദയം തേടുന്നത്‌.

No comments:

Post a Comment