Tuesday, August 23, 2011

ഭ്രഷ്ടന്‍ -നെരൂദ

കടലല്ല,കടൽക്കരയല്ല,കടൽപ്പതയല്ല ,
പിടി തരാത്ത പക്ഷികളുടെ സാന്നിദ്ധ്യമല്ല,
അവയല്ല, വിടർന്ന കണ്ണുകൾ മറ്റുള്ളവയല്ല,
ഗ്രഹങ്ങളുള്ളിലൊതുക്കിത്തേങ്ങുന്ന രാത്രിയല്ല,
ജീവികൾ തിങ്ങുന്ന കാടിന്നകമല്ല,
വേദന,വേദന,മനുഷ്യന്നപ്പം.
എന്തിതിങ്ങനെ?
അക്കാലമൊരു പുൽക്കൊടി പോലെ മെലിഞ്ഞവൻ ഞാൻ,
ഇരുട്ടു വീണ കടലിലെ മീൻ പോലിരുണ്ടവൻ,
ഒറ്റപ്രഹരത്താൽ ഈ ഗ്രഹത്തെ മാറ്റിപ്പണിയാൻ കൊതിച്ചു ഞാൻ.
അപരാധങ്ങളുടെ കറ പറ്റിയ നിശ്ശബ്ദതയിൽ
ഞാൻ പങ്കുപറ്റരുതെന്നെനിക്കു തോന്നി.
ഏകാന്തതയിൽ പക്ഷേ കാര്യങ്ങൾ പിറക്കും,
പിറന്നപോലെ മരിക്കും.
യുക്തി വളർന്നുവളർന്നൊടുവിൽ ഭ്രാന്തിലേക്കെത്തുന്നു.
ഇതൾ വളർന്നു പക്ഷേ റോസാപ്പൂവാകുന്നില്ല.
ഫലം കെട്ട പൊടിയാണേകാന്തത,
മണ്ണോ,വെള്ളമോ,മനുഷ്യനോ ഇല്ലാതെ
വെറുതേ തിരിയുന്ന ചക്രം.
എന്റെ നഷ്ടബോധത്തിൽ
ഞാൻ നിലവിളിച്ചതങ്ങനെ,
എന്തു പറ്റിയാ ബാല്യത്തിന്റെ നിലവിളിയ്ക്ക്‌?
ആരതു കേട്ടു? ആരതിനൊരു മറുപടി നൽകി?
ഏതു വഴിക്കു ഞാൻ പോയി?
ചുമരുകളിൽ ഞാനെന്റെ തല കൊണ്ടിടിച്ചപ്പോൾ
അവയെന്തു മറുപടി എനിക്കു നൽകി?
അതു വന്നുപോകുന്നു, ബലം കെട്ട ഏകാകിയുടെ ശബ്ദം,
അതുരുണ്ടുരുണ്ടു പോകുന്നു,
ഒറ്റപ്പെട്ടവന്റെ ഭയാനകചക്രം,
അതുയർന്നുതാഴുന്നു, ആ രോദനം,
ആരുമതറിയുന്നില്ല,
ഭ്രഷ്ടനായവൻ പോലും.

No comments:

Post a Comment