Friday, August 26, 2011

എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി-സെസാര്‍ വയെഹൊ

സെസാര്‍ എബ്രഹാം വയെഹൊ മെന്‍ഡൂസ (César Abraham Vallejo Mendoza)- ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ പെറുവിയന്‍ സാഹിത്യകാരന്‍. വെറും മൂന്നു പുസ്തകങ്ങളിലൂടെ ആസ്വാദക മനസ്സിനെ കീഴടക്കിയ ഇദ്ദേഹത്തിന്‍റെ കവിതകള്‍ എല്ലാം തന്നെ ഒന്നിനൊന്നു വ്യത്യസ്തം .കവിയെന്ന നിലയില്‍ മാത്രമല്ല നാടക കൃത്ത് , നോവലിസ്റ്റ്‌ എന്നീ നിലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് .

സെസാര്‍ വയെഹൊയുടെ "എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി" എന്ന കവിതയ്ക്ക് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരിഭാഷ ..

ഇന്നു ഞാന്‍ വീടിന്റെ കല്‍പടിയില്‍ ഒറ്റയ്ക്കു കുത്തിയിരിക്കുന്നു.
നിന്റെ അഭാവം സൃഷ്ടിച്ച അടിത്തട്ടില്ലാത്ത ശൂന്യതയില്‍ .

ഈ നേരത്ത് നമ്മള്‍ ഓടിക്കളിക്കാറുള്ളതും,
“വേണ്ട മക്കളേ” എന്ന് അമ്മ നമ്മളെ പുന്നാരിക്കാറുള്ളതും
ഓര്‍ത്തു പോകുന്നു.

പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബാനകളില്‍ നിന്നും .
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പുറം തളത്തിലൂടെ, അകത്തളത്തിലൂടെ, ഇടനാഴിയിലൂടെ,
പിന്നെ നീയും ഒളിക്കുകയായി.
ഇല്ല. ഞാന്‍ നിന്നെ കാട്ടിക്കൊടുക്കില്ല.
കരയുവോളം നമ്മള്‍ ചിരിച്ചതും
ഞാന്‍ ഓര്‍ക്കുന്നു.

ഒരു ഗ്രീഷ്മാന്തരാത്രിയില്‍ ,
പുലര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്
മിഗ്വേല്‍ , നീ ഒളിച്ചുകളഞ്ഞു.
അപ്പോള്‍ , നീ പുഞ്ചിരിച്ചില്ല.
നീ ദു:ഖിതനായിരുന്നു.

നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു.
മരിച്ചുപോയ ആ മൂവന്തികളുടെ അപരഹൃദയം
ഇതാ നിന്നെ കണ്ടെത്താനാവാതെ കുഴങ്ങുന്നു.
എന്റെ ആത്മാവില്‍ ഒരു കരിനിഴല്‍ വീഴുന്നു.

കേള്‍ക്കൂ സഹോദരാ,
പുറത്തുവരാന്‍ വൈകരുതേ.
അമ്മ വിഷമിക്കും.

No comments:

Post a Comment