Monday, August 29, 2011

കട്ടെടുത്ത മരച്ചില്ല : നെരൂദ

രാത്രിയിൽ നാം പോകും
ഒരു പൂമരച്ചില്ല കക്കാൻ.

അന്യമായൊരുദ്യാനത്തിന്നിരുളിൽ
ചുറ്റുമതിൽ കേറിമറിയും നാം,
നിഴലത്തു രണ്ടു നിഴലുകൾ.

കഴിഞ്ഞിട്ടില്ല മഞ്ഞുകാലം,
പൊടുന്നനേ പൊട്ടിത്തരിക്കുന്നു
ആപ്പിൾമരം,
വാസനിക്കുന്ന നക്ഷത്രങ്ങളുടെ
ജലപാതം.

രാത്രിയിൽ കടന്നെത്തും നാം
വിറകൊള്ളുന്നൊരാ താരാപഥം,
നിന്റെ നേർത്ത കൈകൾ, എന്റെ കൈകൾ
കട്ടെടുക്കും നക്ഷത്രങ്ങളെ.

പിന്നെ, രാത്രിയിൽ, നിഴലത്തും
നമ്മുടെ വീട്ടിലേക്കു കടന്നുവരും
നിന്റെ പാദങ്ങൾക്കൊപ്പം
സൗരഭ്യത്തിന്റെ നിശ്ശബ്ദപാദം,
നക്ഷത്രപാദങ്ങൾക്കൊപ്പം
വസന്തത്തിന്റെ സ്വച്ഛഗാത്രം.

No comments:

Post a Comment